കൊച്ചി: ഒമ്പതര കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ടുപേർ പിടിയിൽ. ഒഡിഷ കന്ധമാൽ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി ഭാലിയാർ സിംഗ് (22) എന്നിവരാണ് അങ്കമാലി പൊലീസിൻ്റെ പിടിയിലായത്. ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സ്ഥിരമായി കഞ്ചാവ് കടത്തി വിൽപ്പന നടത്തുന്നവരാണിവർ. ഒഡിഷയിൽ നിന്ന് മൂവായിരം മുതൽ അയ്യായിരം രൂപ വരെ വിലയ്ക്കാണ് ഇവർ കഞ്ചാവ് വാങ്ങുന്നത്. ശേഷം ഇവിടെ പതിനയ്യായിരം മുതൽ ഇരുപതിനായിരം രൂപ നിരക്കിൽ മൊത്തമായി കച്ചവടം നടത്തി ഉടൻ തന്നെ തിരിച്ചുപോകുന്നതായിരുന്നു രീതി. കുറച്ച് നാളുകളായി ഇവർ പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു.
ഇൻസ്പെക്ടർ എ രമേഷ്, എസ്ഐമാരായ കെ പ്രദീപ് കുമാർ, എം എസ് ബിജീഷ്, അജിത്, എഎസ്ഐ നവീൻ ദാസ്, സീനിയർ സിപിഒമാരായ അജിത തിലകൻ, എം ആർ മിഥുൻ, അജിത്കുമാർ, കെ ആർ മഹേഷ്, സിപിഒമാരായ ഹരികൃഷ്ണൻ, അനസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Content Highlights: Two people arrested with cannabis