കാട് കയറാതെ കാട്ടുകൊമ്പൻ പടയപ്പ; രാപ്പകൽ വ്യത്യാസമില്ലാതെ പടയപ്പ ജനവാസ മേഖലയിൽ

ആന നിൽക്കുന്നതിനാൽ തോട്ടം തൊഴിലാളികൾക്ക് ജോലിക്ക് പോകുവാൻ കഴിഞ്ഞില്ല

ഇടുക്കി: കാട് കയറാതെ കാട്ടുകൊമ്പൻ പടയപ്പ. രാപ്പകൽ വ്യത്യാസമില്ലാതെ പടയപ്പ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന സാഹചര്യമാണ്. ഇന്നലെ രാത്രിയോടെയാണ് കാടിറങ്ങിയ പടയപ്പ ദേവികുളം ലോ കാഡ് എസ്റ്റേറ്റിൽ എത്തുന്നത്. തോട്ടം തൊഴിലാളികൾ പാട്ട കൊട്ടിയും മറ്റും കാട്ടാനയെ തുരത്തുവാൻ ശ്രമിച്ചു. എന്നാൽ പിൻവാങ്ങുവാൻ പടയപ്പ തയ്യാറായില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

നേരത്തെ എസ്റ്റേറ്റ് ലയത്തിൽ നിന്നും പുറത്ത് കടത്തിയതിന് ശേഷം പടയപ്പ മടങ്ങിയിരുന്നു. പിന്നീട് രാവിലെ 7 മണിയോടെ പടയപ്പ വീണ്ടും എസ്റ്റേറ്റിന് ഉള്ളിലേക്ക് എത്തി. ആന നിൽക്കുന്നതിനാൽ തോട്ടം തൊഴിലാളികൾക്ക് ജോലിക്ക് പോകുവാൻ കഴിഞ്ഞില്ല. ഒരുമാസം മുമ്പ് ഇതേ എസ്റ്റേറ്റിൽ എത്തിയ പടയപ്പാ ഇവിടെ പ്രവർത്തിച്ചിരുന്ന റേഷൻ കട പൊളിക്കുകയും വീടുകൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. സ്ഥിരമായി ആന ഇറങ്ങുന്ന മേഖലയിൽ തോട്ടം തൊഴിലാളികളുടെ സുരക്ഷക്കായി ഫെൻസിംഗോ, കിടങ്ങോ നിർമ്മിച്ചിട്ടില്ല. ഇതിനെതിരേ പ്രതിഷേധ പരിപാടികൾക്ക് തയ്യാറെടുക്കുകയാണ് ഇവിടുത്തെയും തോട്ടം തൊഴിലാളികൾ.

To advertise here,contact us