നാട്ടുകാരെ ആക്രമിച്ച കൃഷ്ണപ്പരുന്തിനെ വനംവകുപ്പ് കാട്ടില്‍ വിട്ടു; മറ്റൊരു പരുന്തുമായെത്തി വീണ്ടും ആക്രമണം

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും നേരെ പരുന്തിന്റെ ആക്രമണം പതിവായി

കാസര്‍കോട് :നീലേശ്വരത്ത് കൃഷ്ണപ്പരുന്തിന്റെ ആക്രമണത്തില്‍ പൊറുതിമുട്ടി ജനം. ആക്രമണം സഹിക്കവയ്യാതെ ജനം പരാതി പറയുകയും വനംവകുപ്പ് ഇടപെട്ട് കൃഷ്ണപ്പരുന്തിനെ പിടിച്ച് കാട്ടില്‍ തുറന്നുവിടുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു പരുന്തുമായി അതേ സ്ഥലത്ത് എത്തി കൃഷ്ണപ്പരുന്ത് ആക്രമണം തുടരുകയാണ്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി നീലേശ്വരം എസ് എസ് കലാമന്ദിര്‍ റോഡിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പരുന്ത് കഴിഞ്ഞിരുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും നേരെ പരുന്തിന്റെ ആക്രമണം പതിവായി. ഇതോടെ നാട്ടുകാര്‍ നഗരസഭാ കൗണ്‍സിലറെ വിവരം അറിയിച്ചു.

Also Read:

National
വിവാഹേതര ബന്ധമെന്ന് സംശയം; കര്‍ണാടകയില്‍ പട്ടാപ്പകല്‍ ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്

തുടര്‍ന്ന് ജനുവരി 26ന് വനംവകുപ്പെത്തി പരുന്തിനെ പിടികൂടി കര്‍ണാടക അതിര്‍ത്തിയിലെ കോട്ടഞ്ചേരി വനത്തില്‍ തുറന്നുവിട്ടു. എന്നാല്‍ നാല് ദിവസത്തിന് ശേഷം ശനിയാഴ്ച മറ്റൊരു പരുന്തിനെയും കൂട്ടി തിരിച്ചെത്തുകയായിരുന്നു. ഇതിന് പിന്നാലെ ആക്രമണം തുടരുകയും ചെയ്തു. സംഭവത്തില്‍ ശാശ്വതപരിഹാരം വേണമെന്ന് നഗരസഭാ കൗണ്‍സിലര്‍ ഇ ഷജീര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഷജീര്‍ വനംവകുപ്പിനെ സമീപിക്കുകയും ചെയ്തു. ഉടന്‍ തന്നെ പരുന്തിനെ കണ്ടെത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

Content Highlights- Brahminy Kite attack in neeleswaram

To advertise here,contact us