കോഴിക്കോട്: ഫറോക്കിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് പണവും മൊബൈൽ ഫോണുകളും കവർന്ന നിലമ്പൂർ സ്വദേശി പിടിയിൽ. അബ്ദുൾ റഷീദ് എന്നയാളാണ് നിലമ്പൂരിലെ ലോഡ്ജിൽ നിന്നും പിടിയിലായത്. ഫറോക്കിലെ ചന്തക്കടവിൽനിന്ന് 11 മൊബൈൽ ഫോണുകളും ഒരു ലക്ഷം രൂപയുമാണ് മോഷണം പോയത്. ഹെൽത്ത് ഇൻസ്‌പെക്ടർ എന്ന വ്യാജേന അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് തലേദിവസം ഇയാൾ പോയിരുന്നു. പിന്നീടാണ് മോഷണം നടത്തിയത്.
പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അബ്ദുൾ റഷീദിന്റെ പക്കൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ബാക്കി ഫോണുകൾ വിറ്റതായും ഇയാൾ സമ്മതിച്ചു. ഇവ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Content Highlights: Man From Nilambur arrested for stealing money and phone from migrant workers