നടൻ നാനാ പടേക്കറിനെതിരെ ബോളിവുഡ് താരം തനുശ്രീ ദത്ത മീ ടൂ ആരോപണം ഉന്നയിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. 2018-ലാണ് തനുശ്രീ നടനെതിരെ ആരോപണം ഉന്നയിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നാനാ പടേക്കർ.
എല്ലാം നുണയാണെന്ന് അറിയാം. അതുകൊണ്ടാണ് ദേഷ്യപ്പെടാതിരുന്നത്. എല്ലാം നുണയാകുമ്പോൾ താൻ എന്തിന് ദേഷ്യപ്പെടണം. എല്ലാം ഇപ്പോൾ പഴയ സംഭവങ്ങളായി. എല്ലാവർക്കും സത്യമറിയാം. ഇങ്ങനെയൊന്നും സംഭവിക്കാത്ത ആ സമയത്ത് താൻ എന്ത് പറയാനാണ്. പെട്ടെന്ന് ഒരാൾ പറയുന്നു നീ ഇത് ചെയ്തു, അത് ചെയ്തു എന്നൊക്കെ. അത്തരം കാര്യങ്ങൾക്ക് എന്ത് മറുപടി നൽകാനാണ്. ഒന്നും ചെയ്തിട്ടില്ലെന്ന് പറയണോ? താൻ ഒന്നും ചെയ്തിട്ടില്ലെന്ന സത്യം തനിക്കറിയാം എന്ന് നാനാ പടേക്കർ പറഞ്ഞു. ലാലൻടോപ്പിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
മോഹൻലാൽ ആരാധകർക്ക് സന്തോഷ വാർത്ത; വൃഷഭ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകൻ
2008-ൽ ഹോൺ ഓകെ പ്ലീസ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ നടൻ തന്നോട് മോശമായി പെരുമാറി എന്നായിരുന്നു തനുശ്രീ ദത്തയുടെ ആരോപണം. ചിത്രത്തിൻ്റെ സംവിധായകൻ, നിർമ്മാതാവ്, കൊറിയോഗ്രാഫർ എന്നിവരോട് പരാതിപ്പെട്ടപ്പോൾ, പ്രശ്നം പരിഹരിക്കാമെന്ന് അവർ ഉറപ്പുനൽകിയെങ്കിലും പിന്നീട് നടനൊപ്പം നൃത്തം ചെയ്യാൻ തന്നെ നിർബന്ധിച്ചുവെന്നും നടി പറഞ്ഞിരുന്നു. തുടർന്ന് നടി പൊലീസിൽ പരാതിയും നൽകിയിരുന്നു. നാനാ പടേക്കർ, കൊറിയോഗ്രാഫർ ഗണേഷ് ആചാര്യ, നിർമ്മാതാവ് സമീ സിദ്ദിഖി, സംവിധായകൻ രാകേഷ് സാരംഗ് എന്നിവർക്കെതിരെയായിരുന്നു തനുശ്രീ ദത്തയുടെ പരാതി.