ലാലേട്ടൻ വിരുമാണ്ടി സ്റ്റൈൽ മീശ കാണിച്ചു, അത് മാറ്റി സാഗർ ഏലിയാസ് ജാക്കി ഗെറ്റപ്പാക്കി: രഞ്ജിത്ത് അമ്പാടി

'ലാലേട്ടൻ തന്നെ ഒരു ഫോട്ടോ കൊണ്ടുവന്നു, അതിൽ കുറച്ചുകൂടെ വലിയൊരു ടൈപ്പ് മീശയായിരുന്നു, വിരുമാണ്ടിയൊക്കെ പോലെ'

മോഹൻലാൽ-അമൽ നീരദ് കൂട്ടുകെട്ട് ഒന്നിച്ച ചിത്രമായിരുന്നു സാഗർ ഏലിയാസ് ജാക്കി റീ ലോഡഡ്. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ മോഹൻലാൽ കഥാപാത്രമായ സാഗർ ഏലിയാസ് ജാക്കിയെ വീണ്ടും കൊണ്ടുവന്ന സിനിമ അക്കാലത്തെ ഏറ്റവും വലിയ ഹൈപ്പുള്ള ചിത്രങ്ങളിൽ ഒന്നായിരുന്നു. സിനിമയിലെ മോഹൻലാലിന്റെ ഗെറ്റപ്പും ഡയലോഗുകളുമെല്ലാം ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചതും.

ഇരുപതാം നൂറ്റാണ്ടിൽ നിന്ന് വ്യത്യസ്തമായി ബുൾഗാൻ താടിയുമായി സ്റ്റൈലിഷ് ലുക്കിലാണ് നടൻ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. ഈ കഥാപാത്രത്തിന്റെ ഗെറ്റപ്പിന് പിന്നിലെ കഥ പറയുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി. റിപ്പോർട്ടർ ലൈവുമായി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അമലേട്ടൻ (അമൽ നീരദ്) എപ്പോഴും സ്റ്റൈലിഷ് സിനിമകളാണല്ലോ ചെയ്യുന്നത്. ലാലേട്ടന് മാത്രമല്ല വിനായകന്റെയും മനോജേട്ടന്റെയും (മനോജ് കെ ജയൻ) കഥാപാത്രത്തിനൊക്കെ സ്റ്റൈലിഷ് ലുക്കായിരുന്നു. അദ്ദേഹത്തിന്റെ സിനിമയാകുമ്പോൾ അതിനൊരു സ്റ്റൈൽ ഉണ്ടാകുമല്ലോ. ഞങ്ങൾ കുറെ റഫറൻസൊക്കെ കാണിച്ചുകൊടുത്തു. അങ്ങനെയാണ് ലാലേട്ടന്റെ ബുൾഗാൻ താടിയിലേക്ക് എത്തിയത്. അതിനായി ലാലേട്ടൻ തന്നെ ഒരു ഫോട്ടോ കൊണ്ടുവന്നു,'

'അതിൽ കുറച്ചുകൂടെ വലിയൊരു ടൈപ്പ് മീശയായിരുന്നു, വിരുമാണ്ടിയൊക്കെ പോലെ. അതിന് വീരുമാണ്ടിയൊക്കെ ആയിട്ട് ഒരു കണക്ഷൻ വരുന്നതുകൊണ്ട് അത് മാറ്റിയാണ് നമ്മൾ ഇപ്പോൾ കാണുന്ന ഒരു ഗെറ്റപ്പ് തീരുമാനിച്ചത്', രഞ്ജിത്ത് അമ്പാടി പറഞ്ഞു.

Also Read:

Entertainment News
'അത് എന്റെ പ്രശ്നമല്ല, അവരാണ് ആലോചിക്കേണ്ടത്'; പുഷ്‌പയുമായുള്ള ക്ലാഷിനെക്കുറിച്ച് സിദ്ധാർഥ്

2009 ലായിരുന്നു സാഗർ ഏലിയാസ് ജാക്കി റിലീസ് ചെയ്തത്. എസ് എൻ സ്വാമിയായിരുന്നു സിനിമയുടെ രചന നിർവഹിച്ചത്. മോഹൻലാലിന് പുറമെ സുമൻ, ശോഭന, ഭാവന, മനോജ് കെ ജയൻ, ജഗതി ശ്രീകുമാർ, നെടുമുടി വേണു, വിനായകൻ, ഗണേഷ് കുമാർ തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന വേഷങ്ങളിലെത്തിയത്. ആശിർവാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രത്തിന് സംഗീതം നൽകിയത് ഗോപി സുന്ദറായിരുന്നു.

Content Highlights: Ranjith Ambady shares the experience of Mohanlal movie Sagar Alias Jacky

To advertise here,contact us