രാം ചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ചിത്രമാണ് ഗെയിം ചേഞ്ചർ. 450 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം തിയേറ്ററുകളിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ചിത്രത്തിന് കേരളത്തിലും നേട്ടമുണ്ടാക്കാനായില്ല. ഒരു ഷങ്കർ ചിത്രം കേരളത്തിൽ നിന്ന് നേടുന്ന ഏറ്റവും കുറഞ്ഞ കളക്ഷൻ ആണ് ഗെയിം ചേഞ്ചറിൻ്റേത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
80 ലക്ഷം മാത്രമാണ് ചിത്രത്തിന് കേരളത്തിൽ നിന്ന് നേടാനായത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളാണ് കേരളത്തിൽ റിലീസ് ചെയ്തത്. ആദ്യമായിട്ടാണ് ഒരു ഷങ്കർ ചിത്രം കേരളത്തിൽ നിന്ന് ഒരു കോടി പോലും നേടാനാകാതെ തിയേറ്റർ വിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം ചിയാൻ വിക്രമിനെ നായകനാക്കി ഷങ്കർ ഒരുക്കിയ 'ഐ' ആണ് കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഷങ്കർ ചിത്രം. 19.65 കോടിയാണ് 'ഐ' ഇവിടെ നിന്നും നേടിയത്.
First time a Shankar movie failed to Cross ₹1Crore from KBO 😤#GameChanager final Kerala Gross ₹80Lakhs 🤦🏻♂️pic.twitter.com/E98wsepA66
റിലീസ് ചെയ്തു മൂന്നാഴ്ച പിന്നിടുമ്പോൾ 184 കോടിയാണ് ഗെയിം ചേഞ്ചർ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദിൽ രാജുവിന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാക്കിയ സിനിമയാകും ഗെയിം ചേഞ്ചർ. സിനിമയുടെ ഡിജിറ്റൽ അവകാശം വമ്പൻ തുകയ്ക്കാണ് ആമസോൺ പ്രൈമിന് നൽകിയിരിക്കുന്നത് എന്നാണ് വിവരം. സിനിമയുടെ ഒടിടി അവകാശം ഇല്ലാത്ത പക്ഷം നിർമാതാവിന്റ നഷ്ടം ഇതിലും വലുതാകുമായിരുന്നു എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.
ഗെയിം ചേഞ്ചർ സിനിമയിൽ താൻ പൂർണ തൃപ്തനല്ലെന്ന സംവിധായകൻ ഷങ്കറിന്റെ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. 'എല്ലാ ഫിലിം മേക്കേഴ്‌സിനും അങ്ങനെയാണ്, പൂർണ തൃപ്തി ഉണ്ടാകില്ല, സിനിമ ഇനിയും നന്നാക്കാമായിരുന്നുവെന്ന് തോന്നും. ഗെയിം ചേഞ്ചറിന്റെ ഔട്ട്‌പുട്ടിൽ ഞാൻ പൂർണ്ണമായി തൃപ്തനല്ല, സമയ പരിമിതി മൂലം പല നല്ല സീനുകളും ട്രിം ചെയ്തിട്ടുണ്ട്. സിനിമയുടെ ആകെ ദൈർഘ്യം 5 മണിക്കൂറിൽ കൂടുതലുണ്ട്,' എന്നായിരുന്നു ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ഷങ്കറിന്റെ പ്രതികരണം.
Content Highlights: Game Changer is the lowest collecting shankar film in kerala