'കാട്ടാളനി'ൽ വയലൻസ് പൂർണമായും ഒഴിവാക്കാനല്ല പറഞ്ഞത്; മാർക്കോ നിർമാതാവിന്റെ വാക്കുകളെ കുറിച്ച് സംവിധായകൻ

'മാര്‍ക്കോ' നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് നിര്‍മിക്കുന്ന അടുത്ത ചിത്രമാണ് കാട്ടാളന്‍

മലയാള സിനിമകളിലെ വയലന്‍റ് രംഗങ്ങളും അവയെ അവതരിപ്പിക്കുന്ന രീതിയും സമൂഹത്തെ തെറ്റായി സ്വാധീനിക്കുന്നു എന്ന തരത്തിൽ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. ഇതിൽ പ്രതികരിച്ച് മാർക്കോയുടെ നിർമാതാവ് ഷെരീഫ് മുഹമ്മദ് രംഗത്തെത്തിയിരുന്നു. മാർക്കോ വയലൻസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ലെന്നും പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്ന് കരുതിയാണ് നിർമിച്ചതെന്നും കാട്ടാളൻ എന്ന അടുത്ത

ചിത്രത്തിൽ വയലൻസ് കുറയ്ക്കാൻ നിർമാതാവിനോടും തിരക്കഥാകൃത്തിനോടും താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴിതാ അതിൽ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കാട്ടാളന്റെ സംവിധായകൻ പോൾ ജോർജ്.

വയലൻസ് പൂർണമായും ഒഴിവാക്കികൊണ്ട് ആ സിനിമയുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും പക്ഷെ ചിത്രത്തിൽ നിന്നും വയലന്‍സിന്‍റെ അതിപ്രസരം ഒഴിവാക്കുമെന്നും

നവാഗത സംവിധായകന്‍ കൂടിയായ പോൾ ജോർജ് പറഞ്ഞു. 'ഞാൻ നിർമാതാവുമായി സംസാരിച്ചിരുന്നു. കാട്ടാളൻ എന്ന സിനിമയിൽ നിന്ന് വയലൻസ് പൂർണമായും ഒഴിവാക്കണമെന്നല്ല അദ്ദേഹം പറഞ്ഞത്. കാരണം പൂർണമായും ഒഴിവാക്കികൊണ്ട് ആ സിനിമയുമായി മുന്നോട്ട് പോകാൻ സാധിക്കില്ല. കാരണം കാടിനോട് ചേർന്നൊരു കഥാപശ്ചാത്തലമാണ്. സിനിമയുടേത് മാത്രമല്ല കഥാപാത്രങ്ങൾ കുറച്ച് എക്സെൻട്രിക്ക് ആണ്. അതുകൊണ്ട് ഒരു വയലൻസ് ഷെയ്ഡ് ഉണ്ട്. വയലൻസിന്റെ ഒരു അതിപ്രസരം ഒക്കെ ഞങ്ങൾ എന്തായാലും ഒഴിവാക്കും. സെൻസർ ബോർഡിന്റെ മാനദണ്ഡങ്ങൾക്കുള്ളിൽ നിൽക്കുന്ന വയലൻസ് ആകും സിനിമയിൽ ഉണ്ടാകുക', പോൾ ജോർജ് പറഞ്ഞു.

ചിത്രത്തിൽ ആൻ്റണി പെപ്പെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്‍റേതായി മറ്റ് വിവരങ്ങളൊന്നും തന്നെ അണിയറപ്രവർത്തകർ നിലവിൽ പുറത്ത് വിട്ടിട്ടില്ല. എങ്കിലും മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക പ്രവര്‍ത്തകര്‍

ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.

Content Highlights: Violence will be included as per the instruction of censor board says Kattalan director

To advertise here,contact us