താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദിക്കുന്നു: പൃഥ്വിരാജിനോട് മാപ്പ് പറഞ്ഞ് മൈത്രേയൻ

ഇത്തരം ഒരു പോസ്റ്റർ ഇറക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് അവർ ആ ചോദ്യങ്ങൾ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു

നടൻ പൃഥ്വിരാജ് സുകുമാരനോട് മാപ്പ് പറഞ്ഞ് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയൻ. താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതിൽ ഖേദമുണ്ടെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും മൈത്രേയൻ ഫേസ്ബുക്കിൽ കുറിച്ചു. ഒരു അഭിമുഖത്തിൽ പൃഥ്വിരാജിനെതിരെ മൈത്രേയൻ പറഞ്ഞ പ്രസ്താവന വലിയ വിവാദങ്ങൾക്കു വഴി വച്ചിരുന്നു. പൃഥ്വിരാജ് ഒരു നല്ല സിനിമ പോലും എടുത്തിട്ടില്ല എന്ന് മൈത്രേയന്‍ അഭിപ്രായപ്പെട്ട തരത്തിലുള്ള കാര്‍ഡുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. ഇക്കാര്യത്തില്‍ വിശദീകരണവുമായാണ് ഇപ്പോള്‍ മൈത്രേയന്‍ രംഗത്തെത്തിയിരിക്കുന്നത്.

ബഹുമാനപൂർവം പൃഥ്വിരാജിന്,

മൂന്നു പേർ എന്നെ അഭിമുഖ സംഭാഷണം ചെയ്യാൻ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങൾ സംസാരിച്ചിരുന്നതിൽ സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചർച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കൾ സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്. ഈ പോസ്റ്ററിൽ ഉള്ള വരി ഞാൻ പറഞ്ഞതും സത്യമാണ്. പക്ഷേ, ഇത്തരം ഒരു പോസ്റ്റർ ഇറക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് അവർ ആ ചോദ്യങ്ങൾ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി ഞാൻ മാറിയതിൽ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാൻ കാണുന്നതായിരിക്കും.- എന്നായിരുന്നു മൈത്രേയന്‍റെ കുറിപ്പ്.

അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ മാർച്ച് 27 ന് റിലീസിനൊരുങ്ങുകയാണ്. മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. കേരളത്തിൽ ചിത്രം ഇതിനോടകം തന്നെ പ്രീ സെയിൽ വഴി 10 കോടി കടന്നു. വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.

Content Highlights: maithreyan appologize to Prithviraj over controversial statement

To advertise here,contact us