അപ്പൊ ഇങ്ങനെയാണല്ലേ പ്രണവ് മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി ആയത്!!, വൈറലായി വീഡിയോ

'ക്ലൈമാക്സിൽ ആരാധകരെ ഞെട്ടിച്ച എൻട്രി ആയിരുന്നു പ്രണവിന്റേത്, നടന്റെ പ്രകടനം സിനിമയുടെ മൂന്നാം ഭാഗത്തിലാകും കാണാൻ കഴിയുക'

മലയാള സിനിമയുടെ സകല റെക്കോർഡുകളും തിരുത്തിക്കുറിച്ച ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ. മാർച്ച് 27 ന് റിലീസ് ചെയ്ത സിനിമ നിലവിൽ ആഗോളതലത്തിൽ 250 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ചിത്രം റിലീസിന് എത്തും മുന്നേ തന്നെ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടുള്ള പോസ്റ്ററുകൾ സിനിമയുടെ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. എന്നാൽ ആ പരിചയപ്പെടുത്തിയ കഥാപാത്രങ്ങൾക്കും അപ്പുറം അഭിനേതാക്കൾ സിനിമയിൽ ഉണ്ടായിരുന്നു. അത്തരത്തിൽ സിനിമയിൽ ഒളിപ്പിച്ച ഒരു സർപ്രൈസ് ആയിരുന്നു പ്രണവ് മോഹൻലാലിൻറെ എൻട്രി.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളി/ അബ്രാം ഖുറേഷിയുടെ ചെറുപ്പകാലമാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ക്ലൈമാക്സിൽ ആരാധകരെ ഞെട്ടിച്ച എൻട്രി ആയിരുന്നു പ്രണവിന്റേത്. നടന്റെ കൂടുതല്‍ പ്രകടനം സിനിമയുടെ മൂന്നാം ഭാഗത്തിലാകും കാണാൻ കഴിയുക. ഇപ്പോഴിതാ പ്രണവിനെ യങ് സ്റ്റീഫനാക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്. ക്ലൈമാക്സിലെ പ്രണവിന്റെ ലുക്ക് ക്രീയേറ്റ് ചെയ്യാനായി മേക്കപ്പ് ഇടുന്ന വീഡിയോയ്ക്ക് കാണികൾ ഏറെയാണ്.

Pranav Mohanlal As Young Stephen Nedumpally🔥#Empuraan#Mohanlal𓃵#PranavMohanlal pic.twitter.com/bSHmc2kHrS

അതേസമയം മാർച്ച് 27 ന് റിലീസ് ചെയ്ത സിനിമ വിഷു റിലീസുകൾ എത്തിയ ശേഷവും തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഒടിടിയിലേക്ക് എത്തുന്നു എന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. ജിയോഹോട്ട്സ്റ്റാർ വഴി ഏപ്രിൽ 24 ന് എമ്പുരാൻ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്.

മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. വിവാദങ്ങൾക്കിടെ ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന സംശയം ഉയർന്നിരുന്നുവെങ്കിലും ചിത്രം ഉണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോടെ ഈ ചർച്ചകൾ അവസാനിക്കുകയും ചെയ്തു. സിനിമയുടെ പേര് 'അസ്രയേല്‍' എന്നായിരിക്കും എന്ന സൂചനകൾ സംഗീത സംവിധായകൻ ദീപക് ദേവും നൽകിയിട്ടുണ്ട്.

Content Highlights: video of Pranav applying makeup for the film Empuraan is gaining attention on social media

To advertise here,contact us