'ട്രാന്‍സ് വ്യക്തി അഭിനയിച്ചതിന്റെ പേരില്‍ നിരോധിക്കേണ്ടിവരുമെന്ന് ഒരിക്കലും വിചാരിച്ചില്ല'; സിജു സണ്ണി

'സൗദിയിൽ നിരോധിച്ചു, കുവൈറ്റിൽ അത്രയും ഭാഗത്തിന്റെ ശബ്ദം പോലും വരാൻ പാടില്ലെന്ന് പറഞ്ഞ് കട്ട് ചെയ്യിപ്പിച്ചു'

ബേസിൽ ജോസഫ് നായകനായി എത്തിയ മരണമാസ്സ്‌ എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചിരുന്നു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി ഉള്ളതിനാലാണ് ചിത്രത്തിന്റെ റിലീസ് നിരോധിച്ചത്. കുവൈറ്റില്‍ സിനിമയിലെ ആദ്യപകുതിയിലെയും രണ്ടാംപകുതിയിലെയും ചില രംഗങ്ങള്‍ നീക്കംചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് റിലീസിന് മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചിരുന്നു. ഈ വാർത്ത ആദ്യം കേട്ടപ്പോൾ ഞെട്ടൽ ഉണ്ടാക്കിയെന്ന് പറയുകയാണ് നടൻ സിജു സണ്ണി. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'സൗദിയിൽ സിനിമ നിരോധിച്ചതിന് ശേഷമാണ് നമ്മൾ അറിയുന്നത് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്ന് പോലും. ഞങ്ങൾ ഞെട്ടി പോയി. ഒരാളെ അഭിനയിപ്പിച്ചു എന്ന കാരണത്താൽ നിരോധിക്കുന്നു എന്ന് പറയുന്നത്. ഇതൊരു നോർമൽ അംഗനവാടി ടീച്ചർ ക്യാരക്ടർ ആണ് കൊടുത്തിരിക്കുന്നത്. അഭിനയിപ്പിച്ചതിന് സൗദിയിൽ നിരോധിച്ചു കുവൈറ്റിൽ അത്രയും ഭാഗത്തിന്റെ ശബ്ദം പോലും വരാൻ പാടില്ലെന്ന് പറഞ്ഞ് കട്ട് ചെയ്യിപ്പിച്ചു. അത് എന്തൊരു നിയമം ആണെന്ന് തോന്നി, പിന്നെ നിയമങ്ങൾ മാറി വരുന്നുണ്ട് ഇതും പോകെ പോകെ മാറും. ഞാൻ സൗദിയിൽ ഒന്നര വർഷത്തോളം ജോലി ചെയ്തിട്ടുണ്ട് അന്നുള്ള പോലെ അല്ല ഇപ്പോൾ. സൗദി മാറുന്നുണ്ട് ഇനിയും മാറും,' സിജു സണ്ണി പറഞ്ഞു.

അതേസമയം, മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കി മരണമാസ് തിയേറ്ററുകളിൽ മുന്നേറുകയാണ്. ബേസിൽ ജോസഫിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റായി എല്ലാവരും പറയുന്നത്. സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, ബാബു ആന്റണി തുടങ്ങിയവരുടെ പ്രകടനങ്ങൾക്കും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. രസകരമായ തിരക്കഥയ്ക്കും ശിവപ്രസാദിന്റെ സംവിധാന മികവിനും കയ്യടി ലഭിക്കുന്നുണ്ട്.

Content Highlights: Siju Sunny speaks about the ban on the film maranamass in Saudi Arabia

To advertise here,contact us