ഒമാനില് ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി

ശക്തമായ മഴയെ തുടർന്ന് ഒമാനിൽ കാണാതായ വിദ്യാർത്ഥി ഉൾപ്പടെ നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്

മസ്ക്കറ്റ്: ശക്തമായ മഴയെ തുടർന്ന് ഒമാനിൽ കാണാതായ വിദ്യാർത്ഥി ഉൾപ്പടെ നാല് പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 17ആയി. മരിച്ചവരിൽ ഒരു സ്ത്രീയും ഒരു പുരുഷനും ഉൾപ്പെടുന്നു. മൃതദേഹങ്ങൾ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെ രക്ഷാപ്രവർത്തനത്തിന് കനത്ത മഴയും കൊടുങ്കാറ്റും കാര്യമായ തടസ്സങ്ങൾ സൃഷ്ടിച്ചു.

സമദ് അൽ ഷാൻ മേഖലയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) സ്ഥിരീകരിച്ചു. ഇതോടെ കാലാവസ്ഥയിൽ മരിച്ച കുട്ടികളുടെ എണ്ണം പത്തായി. വെള്ളപ്പൊക്കത്തിൽ വാദിയിൽ ഒഴുകിപോയെന്ന് കരുതുന്നയാൾക്ക് വേണ്ടിയുള്ള പരിശോധന നടക്കുകയാണ്. റോയൽ ഒമാൻ പൊലീസും സിഡിഎഎയും ചേർന്നാണ് പരിശോധന നടത്തുന്നത്. ശക്തമായ മഴയെ തുടർന്ന് ഒമാനിൽ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്.

ശക്തമായ ഇടിമിന്നൽ, കാറ്റ്, ആലിപ്പഴ മഴ എന്നിങ്ങനെ പ്രതികൂല കാലാവസ്ഥ ഒമാൻ്റെ വിവിധ ഭാഗങ്ങളെ തുടരുമെന്നാണ് വിവരം. സിവിൽ ഏവിയേഷൻ അതോറിറ്റി പല ഗവർണറേറ്റുകൾക്കും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വീണ്ടും ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. താഴ്വരകൾക്ക് സമീപം യാത്ര ചെയ്യുമ്പോഴും ഇടിമിന്നലുള്ള സമയങ്ങളിലും ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകി.

To advertise here,contact us