ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടകൻ മരിച്ചു

സെപ്റ്റംബർ 19-നാണ് ഇവർ ഉംറ കർമത്തിനായി മക്കയിലെത്തിയത്

റിയാദ്: നെഞ്ചുവേദനയെത്തുടർന്ന് ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടകൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് തുവ്വൂർ കുഴിയംകുത്ത് മദ്രസക്ക് സമീപം താമസിക്കുന്ന മംഗലശ്ശേരി അബ്ദുറഹ്മാൻ (78) ആണ് മരിച്ചത്. 50 ദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. ഭാര്യയോടൊപ്പമാണ് ഉംറ തീർത്ഥാടനത്തിനെത്തിയത്. സെപ്റ്റംബർ 19-നാണ് ഇവർ ഉംറ കർമത്തിനായി മക്കയിലെത്തിയത്.

ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കി ഒക്ടോബർ 28-ന് നാട്ടിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർ ചികിത്സക്കായി ഇദ്ദേഹത്തെ അബ്ഹൂറിലുള്ള കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിലേക്ക് മാറ്റി. 50 ദിവസത്തോളം ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.

ഭാര്യ അക്കരമ്മൽ ഹാജറുമ്മ ഡിസംബർ അഞ്ചിന് നാട്ടിലേക്ക് മടങ്ങിയിരുന്നു. മക്കൾ: റാസിഖ് ബാബു, അബ്ദുൽ ഹമീദ് (ഇരുവരും ജിദ്ദ), റഹ്മത്തുന്നീസ, റഷീദ, ശബ്ന, മരുമക്കൾ: ശബ്ന തുവ്വൂർ, നഷ്ദ തസ്നി തുവ്വൂർ, അബ്ദുശുക്കൂർ പാലക്കാട്, അബ്ദുസ്സമദ് പാണ്ടിക്കാട്, ജുനൈദ് പുന്നക്കാട്. മൃതദേഹം വ്യഴാഴ്ച ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കി.

To advertise here,contact us