ചുട്ടുപൊള്ളുന്ന പകൽ, ഉച്ചസമയങ്ങളിൽ വിശ്രമിക്കുക; രാജ്യത്തെ ഉയർന്ന ചൂട് പുനലൂരിൽ

കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ ഔദ്യോ​ഗിക റെക്കോർഡുകൾ പ്രകാരം കഴിഞ്ഞ ദിവസം രാജ്യത്തെ ഉയർന്ന ചൂട് പുനലൂരിലും സോളപ്പൂരിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 35.8ഡി​ഗ്രി സെൽഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയ ചൂട്

വേനൽ ചൂട് എത്തിക്കഴിഞ്ഞു. സംസ്ഥാനത്ത് ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് വരെയുളള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്നും നിർദ്ദേശമുണ്ട്. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരാനും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ ഔദ്യോ​ഗിക റെക്കോർഡുകൾ പ്രകാരം കഴിഞ്ഞ ദിവസം രാജ്യത്തെ ഉയർന്ന ചൂട് പുനലൂരിലും സോളപ്പൂരിലുമാണ് രേഖപ്പെടുത്തിയത്. 35.8 ഡി​ഗ്രി സെൽഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയ ചൂട്.

റെക്കോർഡ് ചെയ്യപ്പെടുന്നതിനേക്കാൾ കൂടുതലാണ് അനുഭവപ്പെടുന്ന ചൂട്. പല പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം നേരിടാൻ തുടങ്ങിയിരിക്കുന്നു. കിണറുകളും മറ്റും വറ്റിത്തുട​ങ്ങി. കനത്ത ചൂട് കാർഷിക മേഖലയെയും ആശങ്കയിലാക്കിയിരിക്കുകയാണ് . കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ തുലാവർഷക്കാലത്ത് സാധാരണ തോതിൽ മഴ ലഭിച്ചിരുന്നു. പക്ഷേ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷക്കാലത്ത് 33 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് മുതൽ മേയ് മാസം വരെ വേനൽ മഴയിൽ 19 ശതമാനമാണ് കുറവുണ്ടായിരുന്നത്.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

  • പകൽ 11 AM മുതൽ 3 PM വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  • വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
  • ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
  • മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
  • പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
  • യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.
  • നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

വന്യമൃഗങ്ങൾ

വേനൽ ചൂടിന്റെ കാഠിന്യമേറുന്നത് വന്യമൃ​ഗങ്ങളേയും ബാധിക്കുന്നുണ്ട്. വനത്തിലെ ജലലഭ്യത കുറയുന്നതാണ് വന്യമൃ​ഗങ്ങൾ ദാഹജലവും തണലും തേടി കാടിറങ്ങാൻ പ്രധാന കാരണം. വന്യമൃ​ഗങ്ങൾക്ക് ദാഹജലം തേടി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുവെന്നതും വലിയ ആശങ്കയുണ്ടാക്കുന്നു.

വേനലിലെ കടുത്ത ചൂടിൽ കാട്ടുതീയുണ്ടാകാനും സാധ്യത ഏറെയാണ്. ഇത് വന്യമൃ​ഗങ്ങൾ കാടിറങ്ങാൻ കാരണമാകുന്നുണ്ട്.

കാട്ടുതീ

ചുട്ടുപൊള്ളുന്ന ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. തോട്ടങ്ങൾ‌, കൃഷി സ്ഥലങ്ങളിലും അ​ഗ്നിബാധയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. മലയോര മേഖലകളിൽ താത്ക്കാലിക അ​ഗ്നിരക്ഷാ കേന്ദ്രങ്ങൾ വേണമെന്ന ആവശ്യവും ശക്തമാണ്.

തീ പിടിത്തം ഉണ്ടാകാതിരിക്കാനായി ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കത്തിച്ച സി​ഗററ്റ് കുറ്റികൾ വലിച്ചെറിയുന്നതും കൃഷിക്കായി അടിക്കാട് തെളിച്ച് കത്തിക്കന്നതും തീപിടിത്തത്തിന് കാരണമാകുന്നു. ഉണങ്ങിയ ഓല, മരത്തിൻ്റെ ശിഖരങ്ങൾ എന്നിവ വൈദ്യുതി ലൈനിൽ ഉരസിയും തീ പടരുന്നു. തീപിടിത്തങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾളാണ്. ചപ്പുചവറുകൾ കത്തിച്ച ശേഷം തീ അണഞ്ഞെന്ന് ഉറപ്പുവരുത്തുക. സി​ഗററ്റ് പോലുള്ളവ പൂർണ്ണമായും തീ കെടുത്തിയ ശേഷം ഉപേക്ഷിക്കുക.

താമസസ്ഥലത്തിൻ്റേയും പുരയിടങ്ങളുടേയും അതിർത്തിയിലും റോഡ് സൈഡിലും ഫയർ ബെൽറ്റ് സ്ഥാപിക്കണം. ഉണങ്ങിയ പുല്ലും ഇലകളും കുറഞ്ഞത് പത്ത് അടിയെങ്കിലും വീതിയിൽ ചെത്തി മാറ്റിയാണ് ഫയർ ബെൽറ്റ് നിർമ്മിക്കുന്നത്. ഇങ്ങനെയും തീ കൂടുതലിടങ്ങളിലേക്ക് തീപടരാൻ സാധിക്കും.

ആരോഗ്യം

ചൂട് കൂടുന്ന പശ്ചാത്തലത്തിൽ ആരോഗ്യത്തിൻ്റെ കാര്യത്തിലും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യതാപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വെള്ളം കുടിക്കുന്നതിൻ്റെ അളവ് കൂട്ടുക, കനത്ത വെയിലിൽ നിന്നുള്ള ജോലികളിൽ സമയങ്ങൾ ക്രമീകരിക്കുക. രാവിലെയും വൈകിട്ടും ജോലി ചെയ്യാൻ ശ്രമിക്കുക. ഉച്ചയ്ക്ക് 12 മുതൽ മൂന്നുമണിവരെ വിശ്രമിക്കുക. ചൂടുകൂടുന്ന സമയങ്ങളിൽ വസ്ത്ര ധാരണയിലും ശ്രദ്ധപുലർത്തുക. കട്ടിക്കുറഞ്ഞ വെളുത്തതോ ഇളം നിറത്തിലോ ഉള്ളതായ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ തനിയെ ഇരുത്തി പോകരുത്.

Also Read:

Kerala
'കാട്ടാനയുടെ മുന്നില്‍പെട്ടു, ഡ്രോണ്‍ വരുമ്പോള്‍ മരങ്ങളുടെ താഴെ ഒളിച്ചു'; പട്ടികയില്‍ പൊലീസ് ഉദ്യോഗസ്ഥനും

വിദ്യാർത്ഥികൾ

വേനൽ ചൂടിൽ വിദ്യാർത്ഥികളും പ്രത്യേകം ശ്രദ്ധിക്കേണ്ടതിൻ്റെ ആവശ്യമുണ്ട്. ശുദ്ധജലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ക്ലാസ് റൂമുകളിൽ വായുസഞ്ചാരം ഉറപ്പാക്കണം. രക്ഷിതാക്കളും അധ്യാപകരും കൂടുതൽ ശ്രദ്ധ പുലർത്തണം. കുട്ടികൾ കൂടുതൽ സമയം വെയിലത്ത് നില്‍ക്കേണ്ടി വരുന്ന തരത്തിലുള്ള പ്രവർത്തികളും പരിപാടികളും ക്രമീകരിക്കാൻ ശ്രമിക്കുക. വിനോദസഞ്ചാരങ്ങൾക്ക് കൊണ്ടുപോകുമ്പോൾ 11 മുതൽ 3 വരെയുള്ള ചൂട് നേരിട്ട് ഏൽക്കുന്നക് ഒഴിവാക്കുക.

ഡെലിവറി ജീവനക്കാർ

ഭക്ഷണമോ മറ്റ് വസ്തുക്കളോ ഡെലിവറി ചെയ്യുന്നവർ കഴിവതും ഉച്ച സമയത്ത് ചെയ്യുന്ന യാത്ര സുരക്ഷിതമാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പാക്കണം. അവർ ധരിക്കുന്ന വസ്ത്രങ്ങൾ ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുക. യാത്രക്കിടയിൽ വിശ്രമിക്കാൻ അനുവാദവും നൽകുക. കയ്യിൽ കുടിവെള്ളം കരുതുകയും വേണം.

Content Highlights: Heat is increasing in the state kerala weather

To advertise here,contact us