ഹോട്ടല്‍ റെസ്റ്റ് റൂം ഉപയോഗിക്കുന്നതിന് വാങ്ങിയത് 800 രൂപ; ഞെട്ടിപ്പോയെന്ന് മാധ്യമപ്രവര്‍ത്തക

പകല്‍ക്കൊള്ളയെ പിതാവ് ചോദ്യംചെയ്‌തെന്നും ബില്‍ ചോദിച്ചപ്പോള്‍ 805 രൂപയുടെ ബില്‍ ഹോട്ടല്‍ ഉടമ നല്‍കിയെന്നും മാധ്യമപ്രവര്‍ത്തക പറയുന്നു.

ഹോട്ടല്‍ റെസ്റ്റ്‌റൂം ഉപയോഗിക്കുന്നതിന് 800 രൂപ ഈടാക്കിയെന്ന് അവകാശപ്പെട്ട് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തക മേഘ ഉപാധ്യായ. ലിങ്ക്ഡ്ഇന്‍ പോസ്റ്റിലാണ് തങ്ങള്‍ക്കുണ്ടായ ദുരനുഭവം അവര്‍ പങ്കുവച്ചത്.

രാജസ്ഥാനിലെ ഖാട്ടു ക്ഷേത്ര ദര്‍ശനത്തിന് എത്തിയതായിരുന്നു മേഘയും കുടുംബവും. രാവിലെ ആറുമണിയോടെ ക്ഷേത്രത്തിലേക്ക് കുടുംബം പുറപ്പെട്ടു. 7 മണിമുതല്‍ ക്ഷേത്ര ദര്‍ശനത്തിനായി അവര്‍ വരിയിലും നിന്നു. രണ്ടുമണിക്കൂറോളം വരിയില്‍ നിന്നപ്പോഴേക്കും മേഘയുടെ അമ്മയുടെ ആരോഗ്യസ്ഥിതി വല്ലാതെ മോശമായി. അവര്‍ക്ക് വയറുവേദനയും തളര്‍ച്ചയും തോന്നി. ഛര്‍ദിക്കാന്‍ തോന്നിയിരുന്നതായും അവര്‍ പറയുന്നു. അതോടെ ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് കുടുംബം ഇറങ്ങി. എന്നാല്‍ ക്ഷേത്രത്തിന് സമീപത്തൊന്നും ശൗചാലയം ഉണ്ടായിരുന്നില്ല. വളരെ കുറച്ച് കുളിക്കാന്‍ സൗകര്യമുള്ള ഇടങ്ങളാണ് ഉണ്ടായിരുന്നത്.

യാത്ര തുടര്‍ന്ന ഇവര്‍ വഴി മധ്യേ കണ്ടെത്തിയ ഒരു ഹോട്ടലില്‍ കയറി സഹായം ആവശ്യപ്പെട്ടു. വയ്യാതിരിക്കുന്ന അമ്മയെ നോക്കി 800 രൂപയാണ് നല്‍കണമെന്ന് ആവശ്യപ്പെട്ടതായി മാധ്യമ പ്രവര്‍ത്തക പറഞ്ഞു. പകല്‍ക്കൊള്ളയെ പിതാവ് ചോദ്യംചെയ്‌തെന്നും ബില്‍ ചോദിച്ചപ്പോള്‍ 805 രൂപയുടെ ബില്‍ ഹോട്ടല്‍ ഉടമ നല്‍കിയെന്നും മാധ്യമപ്രവര്‍ത്തക പറയുന്നു.

ഒരു സഹാനുഭൂതിയും ഇല്ലാത്തവരാണ് ഇവര്‍. ഹൃദയഭേദകം എന്നുപറഞ്ഞുകൊണ്ടാണ് അവര്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് സംഭവത്തെ അപലപിച്ചത്.

Content Highlights: Woman Made To Pay Over Rs 800 To Use Hotel Restroom

To advertise here,contact us