രാജ്യത്തെ ട്രെയിൻ യാത്രക്കാരുടെ മുൻഗണനകളിലെ മാറ്റം സൂചിപ്പിച്ച് റെയിൽവെയുടെ വരുമാന റിപ്പോർട്ട്. കൊവിഡിന് ശേഷം യാത്രക്കാർ കൂടുതലും തിരഞ്ഞെടുക്കുന്നത് തേർഡ് എസി കമ്പാർട്മെന്റുകളാണെന്നും, ഇതിലൂടെയുളള വരുമാനം വർധിക്കുന്നുവെന്നുമാണ് റിപ്പോർട്ട്.
റെയിൽവേയുടെ 2024-25 വർഷത്തിലെ കണക്കുകൾ നോക്കുമ്പോൾ, ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരിക്കുന്നത് തേർഡ് എസി യാത്രക്കാരിൽ നിന്നാണ്. മൊത്തം ടിക്കറ്റ് വരുമാനത്തിന്റെ 38%വും തേർഡ് എസിയിൽ നിന്നാണ്. 80,000 കോടി രൂപയുടെ ആകെ ടിക്കറ്റ് വരുമാനത്തിൽ 30,089 കോടി രൂപയാണ് തേർഡ് എസിയുടെ സംഭാവന.
കൊവിഡിന് മുൻപ് യാത്രക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്തിരുന്നത് സെക്കൻഡ് ക്ലാസിലായിരുന്നു. എന്നാൽ കൊവിഡിന് ശേഷം യാത്രക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നത് തേർഡ് എസി കമ്പാർട്മെന്റുകളിലാണ്. 19% വളർച്ചയാണ് കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ തേർഡ് എസി യാത്രക്കാരിൽ ഉണ്ടായത്. കഴിഞ്ഞ വർഷം മാത്രം 26 കോടി ആളുകളാണ് തേർഡ് എസിയിൽ യാത്ര ചെയ്തത്. 2019-20ൽ ഇത് 11 കോടി പേരായിരുന്നു.
വരുമാനവർധനവിന്റെ ഭാഗമായി ട്രെയിനുകളിൽ തേർഡ് എസി കമ്പാർട്മെന്റുകളുടെ എണ്ണം റെയിൽവേ വർധിപ്പിച്ചിരുന്നു. തേർഡ് എസി ഇക്കോണമി കോച്ചുകളും റെയിൽവേ കൊണ്ടുവന്നു. ഇതടക്കമുള്ള പല നടപടികളും, മെച്ചപ്പെട്ട സൗകര്യത്തോടെ യാത്ര ചെയ്യണമെന്ന് യാത്രക്കാർ ആഗ്രഹിക്കുന്നതുമാണ് തേർഡ് സിയിലെ വരുമാനവർധനവിന് കാരണമെന്നാണ് റെയിൽവേ പറയുന്നത്.
Content Highlights: Third AC tops railways revenue charts