എല്ലാ മത്സരത്തിലും അഫ്രീദിയെ കളിപ്പിക്കാനാവില്ല, തോൽവിയിലും ഞങ്ങൾ 'ശരിയായ പാത'യിലെന്ന് പാക് നായകൻ

ഈ ടെസ്റ്റിനു മുമ്പ് തന്നെ പാക്കിസ്ഥാൻ അവരുടെ പ്രധാന പേസർമാരായ ഷഹീൻ ഷാ അഫ്രീദി, നസീം ഷാ എന്നിവരെ പുറത്തിരുത്തിയിരുന്നു.

ബംഗ്ലാദേശിനോട് ദയനീയമായി പരമ്പര തോറ്റതോടെ രൂക്ഷവിമർശനമാണ് പാക് ടീമിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ആദ്യ ടെസ്റ്റിനു പിന്നാലെ കഴിഞ്ഞ ദിനം സമാപിച്ച രണ്ടാം ടെസ്റ്റിലും പാക് പട ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു. ഇതിനിടെ മുൻ താരങ്ങളടക്കം രൂക്ഷവിമർശനങ്ങളുയർത്തി ടീമിന്റെ പിന്നാലെയുണ്ട്. ഇപ്പോൾ പക്ഷേ, തോൽവിയിലും ടീമിന്റെ സെലക്ഷനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഞങ്ങൾ ശരിയായ ട്രാക്കിൽ തന്നെയാണ് എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിലെ ക്യാപ്റ്റൻ ഷാൻ മസൂദിന്റെ മറുപടി.

ഫാസ്റ്റ് ബോളർമാർക്ക് ഒരു സഹായവും ലഭിക്കാത്ത പിച്ചിൽ നാല് പേസർമാരെ വെച്ച് കളിക്കാനിറങ്ങിയ പാക് ടീം സെലക്ഷൻ ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ബംഗ്ലാദേശിന്റെ സ്പിന്നർമാരാണ് അവർക്ക് ജയമൊരുക്കിക്കൊടുത്തത്. ഈ ടെസ്റ്റിനു മുമ്പ് തന്നെ പാക്കിസ്ഥാൻ അവരുടെ പ്രധാന പേസർമാരായ ഷഹീൻ ഷാ അഫ്രീദി, നസീം ഷാ എന്നിവരെ പുറത്തിരുത്തിയിരുന്നു. മിർ ഹംസ, മുഹമ്മദ് അലി,ഖുറം ഷെഹസാദ് എന്നിവരായിരുന്നു പേസ് ബോളിങ്ങിനെ രണ്ടാം ടെസ്റ്റിൽ നയിച്ചത്.

'നിങ്ങൾ നിങ്ങളുടെ തെറ്റുകളിൽ നിന്ന് പാഠമുൾക്കൊള്ളണം. മറ്റുള്ളവർക്ക് അവസരം നൽകുകയും വേണം. കഴിഞ്ഞ മത്സരം തോറ്റെങ്കിലും നമ്മൾ ശരിയായ പാതയിൽ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. വർഷം മുഴുവനും മൂന്ന് ഫോർമാറ്റിലുമായി ക്രിക്കറ്റ് കളിക്കുന്നവരാണ് ഷഹീനും നസീം ഷായും. എല്ലാ മത്സരങ്ങളിലും അവർ കളിക്കണമെന്ന് പറയാനാവില്ല. അവർക്ക് പകരം വന്നവരും കഴിവുള്ളവരാണ്.' മത്സരശേഷമുള്ള പത്രസമ്മേളനത്തിൽ ക്യാപ്റ്റൻ ഷാൻ മസൂദ് പറഞ്ഞതിങ്ങനെ. നേരത്തെ ഷഹീൻ ഷാ അഫ്രീദിയെ ഈ മത്സരത്തിൽ നിന്ന് മാറ്റിനിർത്തിയത് വാർത്തയായിരുന്നു.

ബംഗ്ലാദേശിനോട് സ്വന്തം മണ്ണിൽ പരാജയപ്പെട്ട പാകിസ്താന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഏഴ് ടെസ്റ്റില് രണ്ട് ജയവും അഞ്ച് തോല്വിയുമുള്ള പാകിസ്താൻ എട്ടാമതാണ് ലോകടെസ്റ്റ് ചാംപ്യൻഷിപ്പ് ഷിപ്പ് പോയിന്റ് പട്ടികയിൽ.

To advertise here,contact us