എറിഞ്ഞത് 15.5 ഓവർ, അഞ്ച് റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റ്; റെക്കോർഡിട്ട് വിൻഡീസ് താരം

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബം​ഗ്ലാദേശ് 164 റൺസിൽ എല്ലാവരും പുറത്തായി.

ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ് താരം ജെയ്ഡൻ സീൽസ്. ബം​ഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ 15.5 ഓവർ പന്തെറിഞ്ഞ താരം അഞ്ച് റൺസ് മാത്രം വിട്ടുകൊടുത്ത് നേടിയത് നാല് വിക്കറ്റുകളാണ്. 10 മെയ്ഡൻ ഓവർ ഉൾപ്പെടെയാണ് താരത്തിന്റെ വിസ്മയിപ്പിക്കുന്ന ബൗളിങ്. 0.32 ആണ് ഇക്കണോമി. 1978ന് ശേഷം ഇതാദ്യമായാണ് 10 ഓവറിൽ അധികം എറിയുന്ന ഒരു താരത്തിന്റെ ഇക്കണോമി 0.4ന് താഴെ നിൽക്കുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബം​ഗ്ലാദേശ് 164 റൺസിൽ എല്ലാവരും പുറത്തായി. ഷദ്മാൻ ഇസ്ലാം 64 റൺസ് നേടി ബം​ഗ്ലാദേശ് നിരയിൽ ടോപ് സ്കോററായി. മെ​ഹിദി ഹസൻ 36 റൺസും ഷഹ്ദാത്ത് ഹൊസൈൻ 22 റൺസും തൈജുൾ ഇസ്ലാം 16 റൺസും നേടി. സീൽസിന്റെ നാല് വിക്കറ്റ് പ്രകടനം കൂടാതെ ഷമർ ജോസഫ് മൂന്നും കെമർ റോച്ച് രണ്ടും വിക്കറ്റ് വീഴ്ത്തി.

Also Read:

Cricket
പെർത്തിലെ മികച്ച പ്രകടനത്തിന് സഹായമായത് ബുംമ്രയുടെ ഉപദേശം; തുറന്നുപറഞ്ഞ് സിറാജ്

മറുപടി ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇൻഡീസ് ആദ്യ ദിവസം മത്സരം നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 70 റൺസെന്ന നിലയിലാണ്. ക്രെയ്ഗ് ബ്രാത്ത്‍വെയ്റ്റ് 33 റൺസോടെയും കീസി കാർട്ടി 19 റൺസോടെയും ക്രീസിലുണ്ട്. 12 റൺസെടുത്ത മൈക്കിൾ ലൂയിസിന്റെ വിക്കറ്റാണ് വെസ്റ്റ് ഇൻഡീസിന് നഷ്ടമായത്.

Content Highlights: Jayden Seales Creates History With Record Spell vs Bangladesh

To advertise here,contact us