'അവന്റെ ബാറ്റിങ് ആദം ഗിൽക്രിസ്റ്റിനെ ഓർമിപ്പിക്കുന്നു'; ഓസീസ് താരത്തെ പ്രശംസിച്ച് റിക്കി പോണ്ടിങ്

എല്ലാ വലിയ വേദികളിലും അയാളുടെ മികവ് കാണാൻ സാധിക്കും

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ട്രാവിസ് ഹെഡിനെ മുൻ താരം ആദം ​ഗിൽക്രിസ്റ്റുമായി താരതമ്യപ്പെടുത്തി റിക്കി പോണ്ടിങ്. ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ മൂന്നാം ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കെയാണ് പോണ്ടിങ്ങിന്റെ പ്രതികരണം. ട്രാവിസ് ഹെഡ് എക്കാലത്തെയും മികച്ച താരത്തിലേക്കുള്ള യാത്രയിലാണെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഇതിഹാസ നായകൻ കൂടിയായ പോണ്ടിങ് പറയുന്നു.

ഹെഡ് ബാറ്റ് ചെയ്യുന്ന രീതി ആദം ​ഗിൽക്രിസ്റ്റിനെ ഓർമപ്പെടുത്തുന്നു. ​ഗിൽക്രിസ്റ്റ് ആറ്, ഏഴ് സ്ഥാനങ്ങളിലാണ് ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റ് ചെയ്തിരുന്നത്. ട്രാവിസ് ഹെഡ് അഞ്ചാം നമ്പറിലെത്തി ബാറ്റിങ് വെടിക്കെട്ടുകൾ നടത്തുന്നു. അത് കാണാൻ എറെ രസകരവുമാണ്. മത്സരത്തിലെ സാഹചര്യങ്ങൾ എന്താണെന്ന് ഹെഡ് നോക്കുന്നില്ല. ക്രീസിലെത്തി ഏറ്റവും മികച്ച പ്രകടനം നടത്തുകയാണ് ഹെഡിന്റെ രീതിയെന്നും പോണ്ടിങ് പറഞ്ഞു.

ഇപ്പോൾ ഹെഡിനെ ഒരു ഇതിഹാസമെന്ന് വിളിക്കാൻ കഴിയില്ല. അത്ഭുതപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് ഹെഡ് നടത്തിക്കൊണ്ടിരിക്കുന്നത്. ടീമിന് ആവശ്യമായ സാഹചര്യത്തിലാണ് ഹെഡ് മികച്ച പ്രകടനങ്ങൾ നടത്തുന്നത്. ഏകദിന ലോകകപ്പിന്റെ സെമി ഫൈനൽ, ഫൈനൽ, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ, ആഷസ് ഇവയെല്ലാം പരിശോധിക്കാം. എല്ലാ വലിയ വേദികളിലും ട്രാവിസ് ഹെഡിന്റെ മികവ് കാണാൻ സാധിക്കും. പോണ്ടിങ് വ്യക്തമാക്കി.

Also Read:

Cricket
'സച്ചിൻ സഹായിച്ചില്ലെന്ന് കരുതി, പക്ഷേ എല്ലാ പിന്തുണയും നൽകി': വിനോദ് കാംബ്ലി

ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ ആദ്യ രണ്ട് ടെസ്റ്റുകളിലും ഹെഡ് മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിം​ഗ്സിൽ 11 റൺസെടുത്ത് ഹെഡ് പുറത്തായി. എന്നാൽ രണ്ടാം ഇന്നിം​ഗ്സിൽ 89 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ട്രാവിസ് ഹെഡ് നേടിയത് 140 റൺസാണ്. രണ്ടാം ഇന്നിം​ഗ്സിൽ ഹെഡിന് ബാറ്റ് ചെയ്യേണ്ടി വന്നില്ല.

Content Highlights: Ricky Ponting Compares Travis Head With Adam Gilchrist

To advertise here,contact us