'സെഞ്ച്വറിക്കു വേണ്ടിയല്ല കളിച്ചത്, ശ്രമിച്ചത് എതിർനിരയെ സമ്മർദത്തിലാക്കാൻ': ശുഭ്മൻ ഗിൽ

'കുറച്ച് ഓവറിന് ശേഷം ലൈനും ലെങ്തും മനസിലാക്കാൻ എളുപ്പമായി. അപ്പോൾ ടീം സ്കോറിങ്ങിന് വേഗത വർദ്ധിപ്പിക്കുകയും ചെയ്തു.'

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ 87 റൺസിൽ പുറത്തായതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ‌ ശുഭ്മൻ ഗിൽ. സെഞ്ച്വറിക്കു വേണ്ടിയായിരുന്നില്ല താൻ കളിച്ചതെന്നായിരുന്നു ഗില്ലിന്റെ പ്രതികരണം. എതിരാളിയുടെ ഫീൽഡ് പ്ലേസ്മെന്റ് മനസിലാക്കാനും അതിന് അനുസരിച്ച് ഷോട്ടുകൾ തിരഞ്ഞെടുക്കാനുമായിരുന്നു തന്റെ ശ്രമം. ഇംഗ്ലീഷ് ബൗളർമാരുടെ മേൽ തനിക്ക് ആധിപത്യം സൃഷ്ടിക്കണമായിരുന്നു. 60 റൺസെടുത്ത് നിന്നപ്പോൾ കളിച്ച ഷോട്ട് തന്നെയാണ് 87ലും കളിച്ചത്. ശുഭ്മൻ ഗിൽ മത്സരശേഷം പറഞ്ഞു.

ഓപണിങ്ങിൽ നിന്ന് മാറി കളിക്കുന്നതിലെ വെല്ലുവിളിയെക്കുറിച്ചും ഗിൽ പ്രതികരിച്ചു. മൂന്നാം നമ്പറിലാണ് ടെസ്റ്റിൽ കളിക്കുന്നത്. അത് വലിയൊരു മാറ്റമാണ്. ടീമിന്റെ സാഹചര്യമനുസരിച്ച് കളിക്കണം. തുടർച്ചയായി ടീമിന് വിക്കറ്റ് നഷ്ടമായാൽ താൻ ആ സാഹചര്യത്തിന് അനുസരിച്ച് കളിക്കാൻ നിർബന്ധിതനാകും. ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകൾ നേരത്തെ നഷ്ടമായി. അപ്പോൾ ഫീൽഡിങ്ങിന് അനുസരിച്ച് കളിക്കാനായിരുന്നു ഇന്ത്യൻ ടീമിന്റെ പദ്ധതി. കുറച്ച് ഓവറിന് ശേഷം ലൈനും ലെങ്തും മനസിലാക്കാൻ എളുപ്പമായി. അപ്പോൾ ടീം സ്കോറിങ്ങിന് വേഗത വർദ്ധിപ്പിക്കുകയും ചെയ്തു. ഗിൽ വ്യക്തമാക്കി.

Also Read:

Cricket
കുംബ്ലെയെന്ന ഇതിഹാസത്തെ രചിച്ച ആ 10 വിക്കറ്റുകള്‍;പാകിസ്താനെതിരെ നേടിയ അത്ഭുതനേട്ടത്തിന് 26 വയസ്സ്

സ്പിന്നർമാർക്കെതിരെ സ്വീപ്പിനും റിവേഴ്സ് സ്വീപ്പിനും ഇന്ത്യൻ ബാറ്റർമാർ തുടർച്ചയായി ശ്രമിക്കുന്നുണ്ടല്ലോയെന്നായിരുന്നു ഗിൽ നേരിട്ട മറ്റൊരു ചോദ്യം. അത് ഓരോ ബാറ്റർമാരുടെയും സ്വതന്ത്ര തീരുമാനമെന്നാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ പറയുന്നത്. അതൊരിക്കലും ടീമിന്റെ തീരുമാനമല്ല. എല്ലാ ബാറ്റർമാർക്കും ചില മേഖലകളിൽ നന്നായി കളിക്കാൻ സാധിക്കും. പല ഇന്ത്യൻ താരങ്ങളും നെറ്റ്സിൽ സ്വീപ്പും റിവേഴ്സ് സ്വീപ്പും പരിശീലിക്കുന്നുണ്ട്. ഗിൽ പ്രതികരിച്ചു.

Content Highlights: Shubman Gill Opens Up On Missing Century Against England In 1st ODI

To advertise here,contact us