ആവേശം സൂപ്പർ ഓവറോളം നീണ്ട പോരാട്ടത്തിൽ കഴിഞ്ഞ ദിനം ഡൽഹി രാജസ്ഥാനെ തോൽപിച്ചിരുന്നു. സൂപ്പര്‍ ഓവറിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തുന്നത്. നിശ്ചിത 20 ഓവറില്‍ ഇരുടീമുകളും 188 റണ്‍സെടുത്ത് തുല്യനിലയിലായതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 12 റണ്‍സ് വിജയലക്ഷ്യം സ്റ്റബ്സിന്റെ സിക്സറോടെ നാലുപന്തുകള്‍ക്കുള്ളില്‍ ഡല്‍ഹി മറികടക്കുകയായിരുന്നു.
മത്സരത്തില്‍ രാജസ്ഥാനായി ഏറ്റവും നന്നായി തിളങ്ങിയ നിതീഷ് റാണയെ സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ രാജസ്ഥാൻ ഇറക്കാതിരുന്നത് ചർച്ചയായിരുന്നു. രാജസ്ഥാനായി മത്സരത്തിലെ ഫോമിലല്ലാതിരുന്ന താരമായ റിയാൻ പരാഗും അവസാനഓവറിൽ റൺസ് കണ്ടെത്താൻ പാടുപെട്ട ഹെറ്റ്മെയറുമായിരുന്നു സൂപ്പർ ഓവറിൽ ഇറങ്ങിയത്. മത്സരത്തില്‍ റാണ 28 പന്തില്‍ നിന്ന് 51 റണ്‍സെടുത്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിതീഷ് റാണ.
അത് ഒരാളുടെ മാത്രം തീരുമാനമല്ല, ടീം ഒന്നടങ്കം എടുത്തതാണ്. ക്യാപ്റ്റനും രണ്ട് മുതിര്‍ന്ന താരങ്ങള്‍ക്കും പരിശീലകനുമൊപ്പമാണുണ്ടായിരുന്നത്. ഹെറ്റ്മയര്‍ രണ്ട് സിക്‌സറുകളടിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഇങ്ങനെ ചോദിക്കില്ലായിരുന്നു. എനിക്ക് മറ്റു മറുപടികളില്ല. ഞങ്ങളെടുത്ത തീരുമാനം പൂര്‍ണമായും ശരിയാണ്. ഹെറ്റ്മയറാണ് ഞങ്ങളുടെ ഫിനിഷര്‍. അതെല്ലാവര്‍ക്കുമറിയാം. നിതീഷ് റാണ പറഞ്ഞതിങ്ങനെ.
ഇതിനൊപ്പം ഇംഗ്ലീഷ് പേസ് ബോളറായ ജോഫ്ര ആര്‍ച്ചറിന് പകരം സന്ദീപ് ശര്‍മയെ സൂപ്പര്‍ ഓവറില്‍ പന്തെറിയാന്‍ ഏല്‍പ്പിച്ച തീരുമാനത്തെക്കുറിച്ചും റാണ മനസ് തുറന്നു. ഇതൊരിക്കലും ഒരാളുടെ മാത്രം തീരുമാനമല്ല. മുമ്പ് എറിഞ്ഞതുപോലെ സന്ദീപ് ശര്‍മ സൂപ്പര്‍ ഓവറില്‍ നന്നായി പന്തെറിഞ്ഞിരുന്നെങ്കിൽ അഭിപ്രായം വേറെയാകുമായിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഈ സാഹചര്യത്തില്‍ സന്ദീപ് ശര്‍മയാണ് ഉചിതമായ ബൗളർ. നിതീഷ് പറഞ്ഞതിങ്ങനെ.
Content highlights: nitish rana about super over against dc