ഇന്ത്യൻ ടീം പുറത്താക്കിയ സഹപരിശീലകൻ അഭിഷേക് നായർ തിരികെ KKR നൊപ്പം ചേർന്നേക്കും, റിപ്പോർട്ട്

കഴിഞ്ഞ ദിനം അഭിഷേക് നായർ കൊൽക്കത്തൻ ടീമിനൊപ്പം ഉണ്ടായിരുന്നു

കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് ടീം സഹപരിശീലകൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട അഭിഷേക് നായർ തിരികെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിനം അഭിഷേക് നായർ കൊൽക്കത്തൻ ടീമിനൊപ്പം ഉണ്ടായിരുന്നു. സ്പിന്നർ വരുൺ ചക്രവർത്തി അഭിഷേകിനൊപ്പമുള്ള ചിത്രം ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായി നൽകിയതോടെയാണ് അദ്ദേഹം തിരികെ കെകെആറിനൊപ്പം ചേർന്നേക്കുമെന്ന ചർച്ചയും ശക്തമായത്.

ഫീൽഡിങ് പരിശീലകൻ ടി. ദിലീപിനെയും അഭിഷേക് നായരേയും കഴിഞ്ഞ ദിവസമാണ് ബിബിസിഐ പുറത്താക്കിയത്. ബോർഡർ-ഗാവസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നടപടി. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീന്റെ വലം കൈയായിരുന്നു സഹ പരിശീലകൻ അഭിഷേക് നായർ. കഴിഞ്ഞ വര്‍ഷം ടി20ലോകകപ്പ് വിജയത്തിന് ശേഷം രാഹുല്‍ ദ്രാവിഡിന് പകരം ഗൗതം ഗംഭീർ പരിശീലകനായി എത്തിയപ്പോഴാണ് സഹ പരിശീലകനായി അഭിഷേക് നായർ കൂടെ എത്തിയത്. ടി ദിലീപ് ആകട്ടെ രാഹുല്‍ ദ്രാവിഡിന് കീഴിലും ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകനായിരുന്നു. ഗൗതം ഗംഭീറിന് കീഴില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ സഹ പരിശീലകരായിരുന്ന റിയാന്‍ ടെന്‍ ഡോഷെറ്റെ, ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കല്‍ എന്നിവരെ തല്‍സ്ഥാനത്ത് നിലനിര്‍ത്തിയിട്ടുണ്ട്.

ജൂണില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പാണ് ബിസിസിഐയുടെ നിര്‍ണായക തീരുമാനം പുറത്തുവന്നത്. ജൂണ്‍ 20 മുതലാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.

നാട്ടില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയും ഇന്ത്യൻ കൈവിട്ടിരുന്നു. അഭിഷേക് നായരെ പുറത്താക്കാൻ ടീമിലെ ഒരു ഉന്നതൻ ഇടപെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫിലെ സ്വാധീനമുള്ള ഒരു അംഗം അഭിഷേകിനെ പുറത്താക്കുന്നതില്‍ ഇടപെട്ടിട്ടുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2018-ലാണ് അഭിഷേക് കൊല്‍ക്കത്തയില്‍ സഹപരിശീലകനായി ചേരുന്നത്. റിങ്കു സിങ് ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ അഭിഷേക് നിര്‍ണായകപങ്ക് വഹിച്ചിരുന്നു. 2024 ല്‍ കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടുമ്പോള്‍ അഭിഷേക് ടീമിന്റെ സഹപരിശീലകനായിരുന്നു.

Content highlights: Abhishek Nayar may join in kkr

To advertise here,contact us