ചാമ്പ്യന്മാരെ തകർത്ത് സ്വിറ്റ്സര്ലാന്ഡും ഡെന്മാർക്കിനെ വീഴ്ത്തി ജർമ്മനിയും യൂറോ ക്വാർട്ടറിൽ

സ്വിറ്റ്സര്ലന്ഡ് ഇറ്റലിയെയും ജർമ്മനി ഡെന്മാർക്കിനെയും പരാജയപ്പെടുത്തി

മ്യൂണിച്ച് : യൂറോകപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങളുടെ ആദ്യ ദിനത്തിൽ ജർമ്മനിക്കും സ്വിറ്റ്സര്ലാന്ഡിനും വിജയം. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ മറികടന്നാണ് ഷാക്കിരിയും സംഘവും ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്വിസ് വിജയിച്ചു കയറിയത്. മത്സരത്തിന്റെ തുടക്കം മുതൽ സ്വിസ് താരങ്ങളുടെ ആധിപത്യമായിരുന്നു മൈതാനത്ത് കണ്ടത്. 37-ാം മിനുറ്റിൽ വർഗാസിന്റെ പാസിൽ നിന്നായിരുന്നു റെമോ ഫ്രൂലറിന്റെ ഗോൾ. 46-ാം മിനിറ്റില് വാര്ഗാസ് സ്വിസിന്റെ രണ്ടാം ഗോൾ നേടി. ബോക്സിനകത്തുനിന്ന് പന്ത് ഉയര്ത്തി വലയുടെ വലതുമൂലയിലേക്ക് അടിച്ച് കയറ്റിയാണ് വർഗാസ് ഗോൾ നേടിയത്.

ഇന്നലെ നടന്ന മറ്റൊരു പ്രീ ക്വാർട്ടർ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ജർമ്മനി ഡെന്മാർക്കിനെയും തോൽപ്പിച്ചത്. ആദ്യ പകുതിയില് മഴയും ഇടിമിന്നലും കാരണം കളി താത്കാലികമായി നിര്ത്തിവെച്ചിരുന്നു. കയ് ഹാവെര്ട്ട്സ്, ജമാല് മുസിയാല എന്നിവരാണ് ജര്മനിക്കായി സ്കോര് ചെയ്തത്. രണ്ടാം പകുതിയിലായിരുന്നു ഇരുഗോളുകളും. 52-ാം മിനിറ്റില് ലഭിച്ച പെനാല്റ്റി ഹാവെര്ട്സ് ഗോളാക്കി മാറ്റി. 67-ാം മിനിറ്റില് ഷ്ളോട്ടര്ബെക്കിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ജമാല് മുസിയാലയുടെ ഗോൾ. ബോക്സിന്റെ ഇടത് വശത്ത് നിന്നും പന്ത് സ്വീകരിച്ച മുസിയാല ഗോൾ പോസ്റ്റിന്റെ വലത് മൂലയിലേക്ക് തട്ടിയിടുകയായിരുന്നു.

പ്രീക്വാർട്ടറിലെ ഇന്നത്തെ മത്സരത്തിൽ ഇംഗ്ലണ്ട് സ്ലോവാക്യയെ നേരിടും. നാളെ പുലർച്ചെയുള്ള രണ്ടാം മത്സരത്തിൽ സ്പെയിൻ ജോർജിയയെ നേരിടും. മൂന്ന് മത്സരങ്ങളിൽ നിന്നും ഓരോ ജയവും തോൽവിയും സമനിലയുമായാണ് സ്ലോവാക്യ പ്രീ ക്വാർട്ടറിലേക്ക് കടക്കുന്നത്. മൂന്ന് മത്സരങ്ങളിൽ ഒരു ജയവും രണ്ട് സമനിലയുമായാണ് ഇംഗ്ലണ്ട് വരുന്നത്. മൂന്ന് കളിയിലും സമ്പൂർണ്ണ വിജയവുമായാണ് സ്പെയിൻ ഇറങ്ങുമ്പോൾ ഓരോ ജയവും സമനിലയും തോൽവിയുമായി ജോർജിയ മറുവശത്തിറങ്ങുന്നു.

ഹസ്തദാനത്തിന് കൈ നീട്ടി ജയ് ഷാ; അവഗണിച്ച് ഹിറ്റ്മാൻ

To advertise here,contact us