Cricket

കോഹ്‌ലിയെ വിമര്‍ശിച്ചതിന് വധഭീഷണി വരെ ഉയര്‍ന്നു; വെളിപ്പെടുത്തി മുന്‍ ന്യൂസിലന്‍ഡ് താരം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോഹ്‌ലിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ വധഭീഷണി ലഭിച്ചിരുന്നുവെന്ന് മുന്‍ ന്യൂസിലന്‍ഡ് താരവും കമന്റേറ്ററുമായ സൈമണ്‍ ഡൂള്‍. ടി20 ഫോര്‍മാറ്റില്‍ കോഹ്‌ലിയുടെ മോശം സ്‌ട്രൈക്ക് റേറ്റ് ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കമന്ററിക്കിടെ സൈമണ്‍ ഡൂളും കോഹ്‌ലിയുടെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ വിമര്‍ശനം വ്യക്തിപരമായിരുന്നില്ലെന്നും താരവുമായി വളരെ നല്ല ബന്ധമാണ് പുലര്‍ത്തുന്നതെന്നും ഡൂള്‍ തുറന്നുപറഞ്ഞു.

'പുറത്താവുമെന്ന ഭയമില്ലാതെ കോഹ്‌ലിക്ക് കളിക്കാന്‍ ഇപ്പോള്‍ സാധിക്കും. കോഹ്‌ലി നല്ല താരമാണെന്നാണ് ഞാന്‍ എപ്പോഴും പറയാറുള്ളത്. അദ്ദേഹത്തെ പറ്റി ഒരുപാട് നല്ലകാര്യങ്ങള്‍ ഞാന്‍ ഇതിന് മുന്‍പ് പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാന്‍ പറഞ്ഞ ചെറിയ ഒരു വിമര്‍ശനം മാത്രമാണ് ആളുകള്‍ കണ്ടത്. അതിന്റെ പേരില്‍ ജീവന് ഭീഷണി പോലും നേരിട്ടു', ആര്‍സിബി താരം ദിനേശ് കാര്‍ത്തിക്കിന് നല്‍കിയ അഭിമുഖത്തില്‍ സൈമണ്‍ ഡൂള്‍ വെളിപ്പെടുത്തി.

'കോഹ്‌ലിക്കെതിരായി ഞാന്‍ ഉന്നയിച്ച വിമര്‍ശനങ്ങളൊന്നും വ്യക്തിപരമായിരുന്നില്ല. അദ്ദേഹവും ഞാനുമായി നല്ല സംഭാഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ടോസിനിടെയും മത്സരങ്ങള്‍ക്ക് ശേഷവും അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനോടും ഞാന്‍ ഇക്കാര്യം തന്നെയാണ് പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ കോച്ചും ഇതേ കാര്യം തന്നെയാണ് സൂചിപ്പിച്ചതെന്നാണ് ബാബര്‍ എന്നോട് പറഞ്ഞത്', ഡൂള്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ കോഹ്‌ലിയുടെ മോശം സ്‌ട്രൈക്ക് റേറ്റിനെ വിമര്‍ശിച്ച് സുനില്‍ ഗാവസ്‌കറടക്കമുള്ള താരങ്ങള്‍ രംഗത്തുവന്നിരുന്നു. എല്ലാ വിമര്‍ശനങ്ങള്‍ക്കും സീസണിലെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയാണ് ആര്‍സിബിയുടെ മുന്‍ ക്യാപ്റ്റന്‍ മറുപടി നല്‍കിയത്. സീസണിലെ 15 മത്സരങ്ങളില്‍ നിന്ന് 741 റണ്‍സ് അടിച്ചുകൂട്ടിയാണ് കോഹ്ലി റണ്‍വേട്ടയില്‍ ഒന്നാമനായത്. 61.75 ശരാശരിയിലും 154.70 സ്ട്രൈക്ക് റേറ്റിലുമാണ് കോഹ്ലിയുടെ നേട്ടം.

ഇതോടെ മറ്റൊരു ചരിത്രനേട്ടത്തിനും ആര്‍സിബിയുടെ മുന്‍ ക്യാപ്റ്റന്‍ അര്‍ഹനായി. ഐപിഎല്ലിന്റെ രണ്ട് സീസണുകളില്‍ ഓറഞ്ച് ക്യാപ്പ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ബാറ്ററെന്ന ചരിത്രമാണ് വിരാട് കുറിച്ചത്. ഇതിന് മുന്‍പ് 2016ലാണ് കോഹ്ലി ഓറഞ്ച് ക്യാപ്പ് നേടിയത്. 2016 സീസണിലെ 16 മത്സരങ്ങളില്‍ നിന്ന് 973 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത്.

ഐപിഎല്ലില്‍ ഒന്നില്‍ കൂടുതല്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് വിരാട് കോഹ്ലി. മൂന്ന് തവണ ഓറഞ്ച് ക്യാപ്പ് ജേതാവായ ഡേവിഡ് വാര്‍ണറാണ് പട്ടികയില്‍ ഒന്നാമത്. രണ്ട് തവണ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ക്രിസ് ഗെയ്ല്‍ രണ്ടാമതുണ്ട്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT