International

ഗാസയിൽ ഭക്ഷണമില്ലാതെ കുഞ്ഞ് മരിച്ചു, നിരായുധരെ വധിച്ച് ഇസ്രയേൽ സൈന്യം; സ്ഥിതി ഗുരുതരമെന്ന് ഐസിജെ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഗാസ സിറ്റി: ​ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് കടുത്ത നിർദ്ദേശം നൽകി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. ഗാസയിലെ സാഹചര്യം ഹൃദയഭേദ കമെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാൽ ഇസ്രയേൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനിടെ ഗാസയിൽ പട്ടിണിയെ തുടർന്ന് അഞ്ച് വയസ്സുകാരൻ മരിച്ചു. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. ഗാസ സിറ്റിക്ക് സമീപം നിരായുധരായ പലസ്തീൻകാരെ ഇസ്രയേൽ സൈന്യം വധിച്ചു. വെള്ളത്തുണി വീശിക്കാണിച്ചിട്ടും ജനങ്ങളെ സൈന്യം വെടിവെച്ച് വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 70% ആളുകൾ പട്ടിണിയിലായ ഗാസയിലേക്ക് ഈ മാസം ഭക്ഷണവുമായി ആകെ എത്തിയത് 11 ട്രക്കുകൾ മാത്രമാണ്. 74,000 ത്തോളം പലസ്തീൻകാർ ഇവിടെ പട്ടിണിയിലാണ്.

ഗാസയിലെ റാഫ സിറ്റിയിലെ വീടുകൾ കേന്ദ്രീകരിച്ച് ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 12 ഓളം പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യം വെസ്റ്റ് ബാങ്കിൽ നടത്തിയ റെയ്ഡിൽ 18 പലസ്തീൻകാരെ വധിച്ചു. മൂന്ന് ഇസ്രയേലികൾക്ക് പരിക്കേറ്റിട്ടുണ്ട്. അൽശിഫ ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ ഉന്നത ഹമാസ് കമാന്ററെ വധിച്ചുവെന്നും ഒരു തുരങ്കപാത നശിപ്പിച്ചുവെന്നും ഇസ്രയേൽ അറിയിച്ചു. കഴിഞ്ഞ ആഴ്ച അൽശിഫ ആശുപത്രിയിലേക്ക് കടന്നുകയറിയ സൈന്യം ഇതുവരെ 200 പലസ്തീൻകാരെ വധിച്ചു. ഹമാസും ഇസ്രയേൽ സൈന്യവും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ തുടരുകയാണ്.

ഇസ്രയേൽ ആക്രമണം ആരംഭിച്ചത് മുതൽ ഗാസയിൽ മാത്രം കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 32,552 ആയി. ആക്രമണങ്ങളിൽ 74,980 പേർക്ക് പരിക്കേറ്റതുമായാണ് ഔദ്യോഗിക കണക്കുകൾ.അധിനിവേശ വെസ്റ്റ് ബാങ്കിൽ 454 പേർ കൊല്ലപ്പെടുകയും 4750 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1139 ഇസ്രയേലുകാർ യുദ്ധം ആരംഭിച്ച് ഇതുവരെ കൊല്ലപ്പെട്ടു, 8730 പേർക്ക് പരിക്കേറ്റു.

ഇറാൻ പിന്തുണയുള്ള, യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ നിന്ന് ചെങ്കടലിലെ യുഎസ് സൈനിക കപ്പലിലേക്ക് വിക്ഷേപിച്ച ആളില്ലാ വ്യോമസംവിധാനങ്ങൾ അമേരിക്കൻ സൈന്യം നശിപ്പിച്ചു. ഇതിനിടെ കൂടുതൽ റഷ്യൻ സൈന്യത്തെ ചെങ്കടലിൽ വിന്യസിക്കാനാണ് തീരുമാനം. ഹൂതി വിമതർക്കെതിരെ ശക്തമായ നടപടിക്കാണ് റഷ്യയുടെ നീക്കം. റഷ്യൻ യുദ്ധക്കപ്പലുകൾ ചെങ്കടലിലേക്ക് നീങ്ങുകയാണെന്നും ചരക്കുകപ്പലുകൾക്ക് സുഗമമായ സഞ്ചാരം ഉറപ്പാക്കുമെന്നും റഷ്യ അറിയിച്ചു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT