Kerala

ബിജെപിയെ വേദനിപ്പിക്കരുതെന്ന നിർബന്ധം കോൺഗ്രസിന് ഉണ്ടാകുന്നത് എന്തിനാണ്?: മുഖ്യമന്ത്രി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: നവകേരള സദസ്സ് ബഹിഷ്കരണത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബഹിഷ്കരണത്തിന്റെ കാരണം പ്രതിപക്ഷം ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. ചില കോൺ​ഗ്രസ് നേതാക്കൾ സദസ്സിൽ പങ്കെടുത്തു. എന്നാല്‍ എന്തെല്ലാമോ വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് പ്രതിപക്ഷ നേതാവ് തരംതാഴുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയെ വേദനിപ്പിക്കരുതെന്ന നിർബന്ധം കോൺഗ്രസിന് ഉണ്ടാകുന്നത് എന്തിനാണ്. ബിജെപിക്ക് പ്രയാസം ഉണ്ടാകുന്നത് സ്വാഭാവികം. അതൊരു കേരള വിരുദ്ധ വികാരമായി വളർന്നിട്ടുണ്ടാകാം. അതേ വികാരം കോൺഗ്രസിന് ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. തൃപ്പൂണിത്തുറയിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേ​ഹം.

വലിയ ജനപിന്തുണയാണ് നവകേരള യാത്ര തുടങ്ങിയതു മുതൽ ലഭിക്കുന്നത്. സമാനതകൾ ഇല്ലാത്ത ജനങ്ങളുടെ ഒഴുക്കാണ് ഓരോ സ്ഥലത്തും അനുഭവപ്പെടുന്നത്. ഈ പരിപാടി ആർക്കും എതിരല്ല. ജനങ്ങൾക്ക് വേണ്ടിയുള്ള പരിപാടിയാണ്. എല്ലാവരും കൂടി കേരളത്തിന്റെ ആവശ്യം ഒരേ ശബ്ദത്തിൽ ഉയർത്തണം എന്നാണ് ആഗ്രഹിച്ചത്.

ആരും പ്രതീക്ഷിക്കാത്ത രീതിയിൽ പരിപാടിയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന് വിയോജിപ്പുള്ള ഏത് ഭാഗമാണ് പരിപാടിയിലുള്ളത് എന്ന് വ്യക്തമാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ജീവിതത്തിന്റെ പല തുറകളിൽ ഉള്ളവരാണ് പ്രഭാത സദസ്സിൽ പങ്കെടുത്തയാളുകൾ. കോൺഗ്രസിലെ ചില പ്രധാനികളും പരിപാടിയിൽ പങ്കെടുത്തു. സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന കോൺ​ഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ വി ഗോപിനാഥ് പാലക്കാട്‌ വെച്ച് പങ്കെടുത്തു. ബഹിഷ്കരണം എന്തിനാണെന്ന് മനസിലാവുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ഒരു ഗോപിനാഥിന്റെ മാത്രം അഭിപ്രായമല്ല. നിരവധി പേർക്ക് ഇതേ അഭിപ്രായമാണുള്ളത്. ആരെങ്കിലും നിർബന്ധിച്ചല്ല ഈ ആളുകൾ എത്തിയത്.

നവകേരള സദസ്സിനെ മോശമായി ചിത്രീകരിച്ച പ്രതിപക്ഷ നേതാവിനോട് പറവൂരിൽ എത്തുമ്പോൾ കാണാമെന്ന് ഞങ്ങൾ പറഞ്ഞു. ആകാവുന്ന കാര്യങ്ങൾ എല്ലാം ചെയ്തു നോക്കി. എന്നാൽ പറവൂരിൽ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ് കാണാനായത്. വൻ ജനാവലിയാണ് പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ സദസ്സിനെ വരവേറ്റത്. എന്തെല്ലാമോ വിളിച്ചു പറയുന്ന അവസ്ഥയിലേക്ക് പ്രതിപക്ഷ നേതാവ് തരം താണു. ഭീഷണിപ്പെടുത്തിയാണ് ആളുകളെ എത്തിച്ചതെന്നും പറഞ്ഞു. ജിഎസ്ടി വകുപ്പിനെ ഉപയോഗിച്ച് കടകളിൽ ലൈറ്റ് ഇട്ടുവെന്ന് വരെ പറഞ്ഞു. മാറ്റി വെച്ച പരിപാടി എന്ന വിഷമം ഇല്ലാതെ തൃപ്പൂണിത്തുറയിലും ആളുകൾ എത്തി.

സദസ്സ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ കാരണം പറയാൻ പ്രതിപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഘാടനത്തിൽ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉന്നയിക്കാൻ കഴിയുമോ? എംഎൽഎമാരെ അധ്യക്ഷനാക്കാനാണ് തീരുമാനിച്ചത്. ഇതിൽ കൂടുതൽ എന്ത് പരിഗണന നൽകാനാണ്. കേന്ദ്ര സർക്കാരിന് ചെറിയൊരു പ്രയാസം കാണും. അവർ കാണിക്കുന്ന നീതികേട് ജനസമക്ഷം അവതരിപ്പിക്കുന്നതിന്റെ പ്രശ്നം കാണും. എന്നാൽ കോൺഗ്രസിന് എന്താണ് പ്രശ്നം? സ്വന്തം അണികളെ പോലും ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016 ന് മുൻപ് തകരാത്ത മേഖലയുണ്ടായിരുന്നില്ല. തെല്ലും മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാൽ പിന്നീട് അവസ്ഥ മാറി. അവതരിപ്പിച്ച പ്രകടന പത്രിക ഓരോന്നും നടപ്പാക്കാൻ എൽഡിഎഫ് ശ്രദ്ധിച്ചു. ഉപേക്ഷിച്ചു എന്ന് കരുതിയ പദ്ധതികൾ വരെ നടപ്പാക്കി. നിപ, ഓഖി, പ്രളയം, കാലവർഷം, കൊവിഡ് മഹാമാരി എന്നീ പ്രതിസന്ധികൾ ഉണ്ടായി. കേരളത്തെ പോലൊരു സംസ്ഥാനം തകർന്ന് അടിയേണ്ട സാഹചര്യമായിരുന്നു അത്. സഹായിക്കേണ്ട കേന്ദ്ര സർക്കാർ സഹായിച്ചില്ലെന്ന് മാത്രമല്ല ഉപദ്രവിക്കുകയും ചെയ്‌തു. സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കേണ്ടതായിരുന്നു. എന്നാൽ അർഹമായ സഹായം നിഷേധിച്ചു. സഹായിക്കാൻ ചിലർ മുന്നോട്ട് വന്നപ്പോൾ കേന്ദ്ര സർക്കാർ അതും തടഞ്ഞു.

ഓരോ രാജ്യത്തേക്കും ഓരോ മന്ത്രിമാർ പോകാൻ തീരുമാനിച്ചു. എന്നാൽ കേന്ദ്രം അതിനും അനുമതി നിഷേധിച്ചു. ഒരു ഘട്ടത്തിലും പ്രതിപക്ഷം കൂടെ നിന്നില്ല. ഏതെല്ലാം രീതിയിൽ കുറ്റപ്പെടുത്താൻ കഴിയുമെന്ന് നോക്കി. നമ്മുടെ നികുതി വിഹിതം കേന്ദ്ര സർക്കാർ കുറച്ചു. ലഭിക്കേണ്ട തുക കുടിശ്ശികയാക്കി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഭരണഘടനാ വിരുദ്ധമായി ഇടപെട്ടു. കടമെടുക്കാനുള്ള പരിധി കുറച്ചു.

സാമൂഹ്യ ക്ഷേമ പെൻഷൻ നൽകാൻ കമ്പനി രൂപീകരിച്ചു. എന്നാൽ ആ കമ്പനി എടുക്കുന്ന കടം സംസ്ഥാനത്തിന്റെ കടമായി കണക്കാക്കി. ഒരു ഘട്ടത്തിലും പ്രതിപക്ഷം ഇത് ചോദ്യം ചെയ്തില്ല. ബിജെപിയെ വേദനിപ്പിക്കരുതെന്ന നിർബന്ധം കോൺഗ്രസിന് ഉണ്ടാകുന്നത് എന്തിനാണ്. ബിജെപിക്ക് പ്രയാസം ഉണ്ടാകുന്നത് സ്വാഭാവികം. അതൊരു കേരള വിരുദ്ധ വികാരമായി വളർന്നിട്ടുണ്ടാകാം. അതേ വികാരം കോൺഗ്രസിന് ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT