Kerala

'കേരളത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും'; വി ഡി സതീശന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: കേരളത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും അഴിമതിയുമാണ് കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടതെന്നും അതില്‍ നിന്ന് തടിയൂരാനുള്ള ശ്രമമാണ് ഡല്‍ഹി സമരമെന്നും സതീശന്‍ ആരോപിച്ചു. കര്‍ണാടക സര്‍ക്കാര്‍ നടത്തുന്നത് വേറെ സമരമാണ്. അതിനെ കേരളത്തിലെ കോണ്‍ഗ്രസ് പിന്തുണക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

'കര്‍ണാടക സര്‍ക്കാര്‍ കേരള സര്‍ക്കാര്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കേണ്ട ആവശ്യല്ല. കര്‍ണാടക സര്‍ക്കാര്‍ നടത്തിയത് വേറെ സമരമാണ് അതിനോട് കേരളത്തിലെ പ്രതിപക്ഷവും യോജിക്കുന്നുണ്ട്. ഞങ്ങള്‍ 18 എംപിമാര്‍ ചേര്‍ന്ന് കേന്ദ്രധനകാര്യ മന്ത്രിക്ക് നല്‍കിയ മെമ്മോറാണ്ടത്തിലും ഞാന്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലും നികുതി വിഹിതം കുറഞ്ഞതിനെ എതിര്‍ത്തിട്ടുണ്ട്. കേരളത്തിലെ ധനപ്രതിസന്ധിക്ക് മുഴുവന്‍ കാരണവും കേന്ദ്രമാണെന്ന് വരുത്തി തീര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും അഴിമതിയും മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിരിക്കുന്നത് വേറെ കേസാണ്. ഡല്‍ഹിയില്‍ പറയുന്നത് വേറെ കേസ്, കേരളത്തിന്റെ നിയമസഭയില്‍ പറയുന്നത് വേറെ കേസ് എല്ലാം പരസ്പര വിരുദ്ധമാണ്.

57,800 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഊതിപ്പെരുപ്പിച്ച കണക്കാണ്. ഇത് ഞങ്ങള്‍ പൊളിച്ചതാണ്. നികുതി പിരിവിലുണ്ടായ പരാജയവും ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് രൂക്ഷമായ ധനപ്രതിസന്ധിക്ക് കാരണം. ഒരുപാട് കാര്യങ്ങളില്‍ ഒന്നാണ് കേന്ദ്ര അവഗണന. പെന്‍ഷന്‍ പോലും കൊടുക്കാത്ത സര്‍ക്കാരാണ്. അഞ്ച് മാസമായി പെന്‍ഷന്‍ കൊടുത്തിട്ടില്ല. ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ടില്ല. എന്നിട്ട് വീണ്ടും കടമെടുക്കണമെന്ന് പറഞ്ഞാണ് പോകുന്നത്. ഇങ്ങനെ കടമെടുത്താല്‍ എവിടെ പോയി നില്‍ക്കും കേരളം. ഇത്രയും രൂക്ഷമായ ധനപ്രതിസന്ധിയിലേക്കാണ് കേരളത്തെ തള്ളിയിട്ടിരിക്കുന്നത്. തിരുത്താന്‍ പ്രതിപക്ഷം ശ്രമിച്ചിട്ടുണ്ട്, ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അപ്പോള്‍ അതൊന്നും ശ്രദ്ധിക്കാതെ എല്ലാ കുഴപ്പത്തിലേക്കും ചെന്ന് ചാടി. അവസാനം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സമരം നടത്തുന്നു', വി ഡി സതീശന്‍ വിമര്‍ശിച്ചു.

കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ രാത്രിയാകുമ്പോള്‍ പിണറായിയുമായി സംസാരിക്കാറുണ്ടെന്നും സതീശന്‍ ആരോപിച്ചു. കേന്ദ്രവും കേരളവും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഇടനിലക്കാരനാണ് മുരളീധരന്‍. സുരേന്ദ്രനെതിരായ കേസിന്റെ ഒത്തുതീര്‍പ്പും മുരളീധരന്‍ നടത്തി. ഇവര്‍ ഒരുമിച്ചാണ് മത്സരിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. ലൈഫ് മിഷന്റെ അന്വേഷണത്തെ കുറിച്ച് മുരളീധരന് എന്തെങ്കിലും പറയാനുണ്ടോ? മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണം. എട്ട് മാസം എന്തിനാണ് എസ്എഫ്‌ഐഒ അന്വേഷിക്കുന്നത്? കരുവന്നൂര്‍ കേസും ഇഴഞ്ഞുനീങ്ങുകയാണെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

വിദേശ സര്‍വകലാശാല വിഷയത്തില്‍ അത്ഭുതകരമായ കാര്യങ്ങളാണ് നടക്കുന്നതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. വിദേശ സര്‍വകലാശാലകളെ പട്ടും വളയും ഇട്ട് സ്വീകരിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് മന്ത്രിയുടെ പ്രതികരണം കണ്ടാല്‍ അറിയാം. സിപിഐഎം തീവ്ര വലതുപക്ഷമായി മാറുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT