Kerala

'എന്ത് വിവാദം, ഇതിലൊന്നും രാഷ്ട്രീയം കാണേണ്ട'; പ്രേമചന്ദ്രനെതിരായ വിവാദം, പ്രതികരിച്ച് ഷിബു ബേബി ജോൺ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി പങ്കെടുത്തത് വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി ആർ എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഇതിൽ എന്താണ് വിവാദം എന്ന് മനസിലാവുന്നില്ല എന്നും ഷിബു ബേബി ജോൺ പറഞ്ഞു. 'സാധാരണ രീതിയിൽ ഭക്ഷണം കഴിച്ച് പിരിഞ്ഞു, ഇതിൽ എന്ത് വിവാദം' എന്നാണ് അദ്ദേഹം ചോദിച്ചത്. സ്വീകരിക്കുന്നവരുടെ ലിസ്റ്റിൽ ഇല്ലാതിരുന്നിട്ടും മോദി കേരളത്തിൽ വന്നപ്പോൾ പിണറായി സ്വീകരിച്ചു. ഇതിലൊന്നും രാഷ്ട്രീയം കാണേണ്ട എന്നും പ്രധാനമന്ത്രി നടത്തിയത് ഒരു യാത്രയയപ്പായി കണ്ടാൽ മതിയെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

സിപിഐഎമ്മിന്‍റെ വിഷയ ദാരിദ്ര്യമാണ് ഈ വിവാദത്തിന് പിന്നിലെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. എളമരം കരീം ഈ വിഷയം ഉന്നയിക്കുമ്പോൾ അതിന് പിന്നിലെ അജണ്ട എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തത് മാരക കുറ്റമായി ചിത്രീകരിക്കാന്‍ സിപിഐഎം നീക്കമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസം എന്‍ കെ പ്രേമചന്ദ്രന്‍ അടക്കം എട്ട് എംപിമാര്‍ക്കായിരുന്നു പ്രധാനമന്ത്രി വിരുന്നൊരുക്കിയത്. തന്നെ അറിയുന്നവര്‍ വിവാദങ്ങള്‍ തള്ളികളയും. ആര്‍എസ്പിയായി തന്നെ തുടരും. രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും എം പി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിരുന്നില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ട്. പാര്‍ലമെന്റില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ധവളപത്രത്തിനെതിരെ സിപിഐഎം പ്രതികരിച്ചിട്ടില്ല. കൊല്ലത്തെ ന്യൂനപക്ഷത്തെ ഭിന്നിപ്പിക്കാനാണ് ശ്രമമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു.

സൗഹൃദ വിരുന്നില്‍ പ്രധാനമന്ത്രി രാഷ്ട്രീയം പറഞ്ഞാല്‍ വിയോജിക്കും. അല്ലാതെ സൗഹൃദ വിരുന്നില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പോകാനുള്ള രാഷ്ട്രീയ മര്യാദകേട് തനിക്ക് ഇല്ല. ജോതിബസുവിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ മോദിയെ സ്വീകരിക്കാന്‍ പോയത് പിണറായി വിജയനാണ്. ഇന്‍ഡ്യ മുന്നണിയെ ചതിച്ചത് സി പി ഐ എം ആണ്. പാര്‍ലമെന്റിന് ഉള്ളില്‍ എന്‍ ഡി എ സര്‍ക്കാരിനെതിരെ ശക്തമായ നിലപാട് എടുത്തത് താനാണ്. എളമരം കരീമിന് സംശയം ഉണ്ടെങ്കില്‍ പാര്‍ലമെന്റിലെ പ്രസംഗം പരിശോധിച്ചാല്‍ മതിയെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT