Kerala

രാമക്ഷേത്രവും രാജ്യസുരക്ഷയും തിരഞ്ഞെടുപ്പ് വിഷയമല്ല; വടകരയും ആലത്തൂരും പറയുന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണവും രാജ്യസുരക്ഷയും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിഷയമാകില്ലെന്ന് ആവര്‍ത്തിച്ച് ആലത്തൂരും വടകരയും. റിപ്പോര്‍ട്ടര്‍ മെഗാ പ്രീപോള്‍ സര്‍വ്വെയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം ആളുകളും വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ രാമക്ഷേത്രവും രാജ്യസുരക്ഷയും അവരുടെ തീരുമാനത്തെ സ്വാധീനിക്കില്ലെന്നാണ് വ്യക്തമാക്കിയത്.

വടകരയില്‍ സര്‍വ്വെയില്‍ പങ്കെടുത്ത ഒരാളും അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം തിരഞ്ഞെടുപ്പ് വിഷയമാണെന്ന് അഭിപ്രായപ്പെട്ടിട്ടില്ല. ആലത്തൂരില്‍ 3.1 ശതമാനം പേര്‍ മാത്രമാണ് അയോധ്യ ക്ഷേത്ര നിര്‍മ്മാണം തിരഞ്ഞെടുപ്പ് വിഷയമാണെന്ന് അഭിപ്രായപ്പെട്ടത്. വടകരയില്‍ രാജ്യസുരക്ഷ തിരഞ്ഞെടുപ്പ് വിഷയമായി പറയുന്നത് 3.1 ശതമാനം പേരാണ്. ആലത്തൂരില്‍ 5.7 ശതമാനം ആളുകളാണ് രാജ്യസുരക്ഷ തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് അഭിപ്രായപ്പെടുന്നത്.

വികസന പ്രവര്‍ത്തനങ്ങള്‍ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് വടകരയില്‍ സര്‍വ്വെയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പറയുന്നു. 41.3 ശതമാനം ആളുകളാണ് വികസന പ്രവര്‍ത്തനം തിരിഞ്ഞെടുപ്പ് വിഷയമായി ചൂണ്ടിക്കാട്ടിയത്. സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് 26 ശതമാനം പേരും, വിലക്കയറ്റം തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് 18.2 ശതമാനം പേരും അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മ പ്രധാന വിഷയമാകുമെന്ന് 4.6 ശതമാനവും അഴിമതി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് സര്‍വ്വെയില്‍ പങ്കെടുത്ത 4.3 ശതമാനംപേരും പ്രതികരിച്ചു. അറിയില്ലെന്ന് പറഞ്ഞത് 2.5 ശതമാനം പേരാണ്.

ആലത്തൂരിലും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രധാന വിഷയമായി പറയുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. 32.6 ശതമാനം പേരാണ് വികസന പ്രവര്‍ത്തനങ്ങളെന്ന് ചൂണ്ടിക്കാട്ടിയത്. വിലക്കയറ്റം തിരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാകുമെന്ന് പറഞ്ഞത് 22 ശതമാനം ആളുകളാണ്. സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വം തിരഞ്ഞെടുപ്പ് വിഷയമായി പറയുന്നത് 14.8 ശതമാനം പേരാണ്. 12.8 ശതമാനം ആളുകളാണ് തൊഴിലില്ലായ്മ തെരഞ്ഞെടുപ്പ് വിഷയമായി രേഖപ്പെടുത്തിയത്. 7.4 ശതമാനം ആളുകള്‍ അഴിമതി വിഷയമാകുമെന്നും അഭിപ്രായപ്പെട്ടു. അതേസമയം സര്‍വ്വെയില്‍ പങ്കെടുത്ത 1.6 ശതമാനം ആളുകള്‍ പറഞ്ഞത് ഏത് വിഷയമാണ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്ന് അറിയില്ലെന്നാണ്.

ശക്തമായ പോരാട്ടം പ്രവചിക്കപ്പെടുന്ന വടകരയില്‍ ജനഹൃദയം എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടര്‍ മെഗാ പ്രീപോള്‍ സര്‍വ്വെ പ്രവചിക്കുന്നത്. വടകരയില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് റിപ്പോര്‍ട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നത്. യുഡിഎഫിന്റെ സിറ്റിങ് മണ്ഡലം നേരിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കും. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 44.3 ശതമാനം പേര്‍ യുഡിഎഫിനെ പിന്തുണച്ചപ്പോള്‍, 45.2 ശതമാനം ആളുകള്‍ പറഞ്ഞത് വിജയം എല്‍ഡിഎഫിനെന്നാണ്. 10.5 ശതമാനം ആളുകള്‍ ബിജെപി മണ്ഡലത്തില്‍ വരുമെന്നാണ് അഭിപ്രായപ്പെട്ടത്.

ആലത്തൂരില്‍ കഴിഞ്ഞ തവണ രമ്യാ ഹരിദാസ് നേടിയ അട്ടിമറി വിജയം ഇത്തവണയും ആവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ടര്‍ മെഗാ പ്രീപോള്‍ സര്‍വ്വെ പ്രവചിക്കുന്നു. മണ്ഡലം തിരിച്ചുപിടിക്കാമെന്ന് കണക്കുകൂട്ടുന്ന എല്‍ഡിഎഫിന് നിരാശയാണ് സര്‍വ്വെ പ്രവചിക്കുന്നത്. സര്‍വ്വെയില്‍ പങ്കെടുത്ത 46 ശതമാനം ആളുകള്‍ യുഡിഎഫ് വിജയം ആഗ്രഹിച്ചപ്പോള്‍ 43 ശതമാനം ആളുകളാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. ബിജെപി വിജയിക്കുമെന്ന് 11 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടപ്പോള്‍ അറിയില്ലെന്ന് ആരും പറഞ്ഞില്ല.

2024 ജനുവരി 28 മുതല്‍ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സര്‍വ്വെയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ 19,223 വോട്ടര്‍മാര്‍ പങ്കാളികളായ സാമ്പിള്‍ സര്‍വ്വെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT