Kerala

ടിപി വധക്കേസ് പ്രതികൾക്ക് പരോൾ; എന്തിന് ഒന്നിച്ച് പുറത്തുവിടുന്നുവെന്ന് കെ കെ രമ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ഒന്നിച്ച് പരോൾ നൽകുന്നതിനെതിരെ കെ കെ രമ എംഎൽഎ. ടി പി വധക്കേസ് പ്രതികളെ എന്തിനാണ് ഒന്നിച്ച് പുറത്തുവിടുന്നതെന്ന് കെ കെ രമ ചോദിച്ചു. ഒന്നിച്ച് പരോൾ നൽകുന്നതെന്തിനെന്നതിൽ ഉദ്യോ​ഗസ്ഥരോട് സംസാരിക്കും. ടിപി വധക്കേസിലെ പ്രതികൾക്ക് ലഭിക്കുന്ന പരോൾ സംബന്ധിച്ച് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചോദ്യം ഉന്നയിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ സഭാസമ്മേളനത്തിൽ അവകാശലംഘനത്തിന് നോട്ടിസ് നൽകുമെന്നും കെ കെ രമ വ്യക്തമാക്കി. പ്രതികൾക്ക് ഇങ്ങനെ ഒരുമിച്ച് പരോൾ നൽകുന്നത് ​ഗൗരവമുള്ള വിഷയമാണ്. ജയിലിൽ കഴിയുന്ന പ്രതികൾക്ക് നിയമപരമായി പരോൾ ഉണ്ട്. എന്നാൽ ടിപി കേസിലെ പ്രതികൾക്ക് കൂടുതൽ പരോൾ ലഭിക്കുന്നുണ്ടെന്നും രമ ആരോപിച്ചു.

ടിപി ചന്ദ്രശേഖരന്‍ വധകേസിൽ പത്ത് പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. മുഖ്യ പ്രതികളിലൊരാളായ കൊടി സുനി ഒഴികെയുള്ളവർക്ക് പരോൾ അനുവദിക്കുകയായിരുന്നു. നേരത്തെ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്കാണ് പരോൾ അനുവദിച്ചത്. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു പ്രതികൾ. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിച്ച ഉടനാണ് പരോൾ പ്രാബല്യത്തിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷ വർധിപ്പിച്ചുള്ള കോടതി ഉത്തരവ് പുറത്ത് വന്നിരുന്നു. പരോളുകൾ അനുവദിക്കുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോൾ പ്രതികൾക്ക് പരോൾ അനുവദിച്ചത്.

റവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ ടിപി ചന്ദ്രശേഖരനെ (52) 2012 മെയ് നാലിനാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ടിപിയെ സംഘം കാറിൽ ഇടിച്ച് വീഴ്ത്തി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2014 ജനുവരി 22 ന് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി 11 പേർക്ക് ജീവപര്യന്തം തടവും മറ്റൊരാൾ ലംബു പ്രദീപിന് മൂന്ന് വർഷം തടവും വിധിച്ചിരുന്നു. സിപിഐഎം മുൻ പാനൂർ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തൻ 2020 ജൂൺ 11 ന് ജയിൽവാസത്തിനിടെ മരിച്ചു. കേസിൽ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ ഉൾപ്പെടെ 24 പ്രതികളെ കോഴിക്കോട് വിചാരണക്കോടതി വെറുതെ വിട്ടു. ടിപി ചന്ദ്രശേഖറിന്റെ ഭാര്യയായ കെ കെ രമ പിന്നീട് വടകര നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച് എംഎൽഎയായി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT