National

ചുട്ടുപൊള്ളി ഉത്തരേന്ത്യ; 24 മണിക്കൂറിനിടെ 85 മരണം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ചൂട് കനക്കുന്നു. ചൂട് കൂടിയതോടെ 24 മണിക്കൂറിനുള്ളിൽ 85 പേരാണ് മരിച്ചത്. ഇതോടെ കനത്ത ചൂടിൽ മരിച്ചവരുടെ എണ്ണം 100 കടന്നു. ഒഡീഷ, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാങ്ങളിലാണ് ചൂടിൽ കൂടുതൽ മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. അന്തരീക്ഷ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്ന ഒഡീഷയിൽ മാത്രം 46 പേരാണ് മരിച്ചത്. ജൂൺ മൂന്ന് വരെ ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഡ‍ൽഹിയിലെ താപനില കഴിഞ്ഞ ദിവസം 52.9 ഡി​ഗ്രി സെൽഷ്യസായി ഉയർന്നിരുന്നു. രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയായാണ് ഇത് കണക്കാക്കപ്പെടുന്നത്. നാ​ഗ്പൂരിൽ 56 ഡി​ഗ്രി സെൽഷ്യസ് ചൂടും രേഖപ്പെടുത്തിയിരുന്നു. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് അടക്കം വെല്ലുവിളിയാകുന്നുവെന്നാണ് ഉയരുന്ന താപനില സൂചിപ്പിക്കുന്നത്.

ഡൽഹിയിൽ ജലക്ഷാമം

ഇതിനിടെ ഡൽഹിയിൽ ജലക്ഷാമം രൂക്ഷമായി. ദൈനംദിനാവശ്യങ്ങൾക്ക് വെള്ളം ലഭിക്കാതായതോടെ വാട്ടർ ടാങ്കറുകൾ ജനങ്ങൾ കയ്യേറുന്ന കാഴ്ചയാണ് രാജ്യതലസ്ഥാനത്തെ തെരുവുകളിലെ കാഴ്ച. പ്രതിസന്ധിയുടെ രൂക്ഷമായതോടെ ഹരിയാന, യുപി, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളോട് കൂടുതൽ വെള്ളം നൽകാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ജല പ്രതിസന്ധിയെ ചൊല്ലി രാഷ്ട്രീയ വിവാദവും സജീവമാണ്.

പ്രതിദിനം 1200 മില്ല്യൻ ഗ്യാലൻ വെള്ളം വേണ്ട ഡൽഹിയിൽ ഇപ്പൊൾ ആയിരത്തിൽ താഴെയാണ് വിതരണം ചെയ്യുന്നത്. ജലനിരപ്പ് കുറഞ്ഞ യമുനയിൽ നിന്ന് വസീറാബാദ് ജലശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളം എത്തുന്നത് കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആവശ്യത്തിന് വെള്ളവും കിട്ടുന്നില്ല എന്നാണ് ഡൽഹി സർക്കാരിൻ്റെ പരാതി.

പ്രതിസന്ധി കനത്തതോടെ ഡൽഹി സര്ക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹരിയാന, ഉത്തർപ്രദേശ് ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളോട് ഒരു മാസത്തേക്ക് കൂടുതൽ വെള്ളം നൽകാൻ നിർദേശിക്കണമെന്നാണ് ആവശ്യം. എന്നാൽ രണ്ട് കനാലുകളിലൂടെ കരാർ പ്രകാരമുള്ള അളവിൽ വെള്ളം നൽകുന്നുണ്ടെന്നാണ് ഹരിയാന സർക്കാരിന്റെ നിലപാട്. ഹരിയാനയെയും വരൾച്ച ബാധിച്ചത് അവർ ചൂണ്ടിക്കാട്ടുന്നു. ജല പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാരിന് കെടുകാര്യസ്ഥതയെന്ന് ആരോപിച്ച് പ്രതിഷേധം തുടരുകയാണ് ബിജെപി. ഡൽഹി സെക്രട്ടറിയേറ്റിലേക്ക് ബിജെപി മാർച്ച് നടത്തിയിരുന്നു.

സ്വകാര്യ വെള്ള ടാങ്കറുകളെ സഹായിക്കാനുള്ള ആം ആദ്മി പാർട്ടിയുടെ അഴിമതിയാണ് നടക്കുന്നതെന്നാണ് ബിജെപി ആരോപണം. അതേസമയം ജീവൽ പ്രശ്നത്തിൽ രാഷ്ട്രീയം കളിക്കരുതെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ അഭ്യർത്ഥന. സമരം ചെയ്യുന്ന ബിജെപി നേതാക്കൾ അവർ ഭരിക്കുന്ന ഉത്തർപ്രദേശ് ഹരിയാന സർക്കാരുകളോട് രാജ്യ തലസ്ഥാനത്തിന് വെള്ളം നൽകാൻ സംസാരിക്കുകയാണ് വേണ്ടതെന്നും കെജ്രിവാൾ പ്രതികരിച്ചു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT