ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിൽ മലയാളി യുവതിയും; മകളുടെ ജീവനിൽ ആശങ്കയെന്ന് പിതാവ്

വെള്ളിയാഴ്ച രാത്രിയാണ് മകളുമായി അവസാനം സംസാരിച്ചത്.

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ ചരക്കുകപ്പലിൽ മലയാളി യുവതിയും ഉൾപ്പെട്ടതായി റിപ്പോർട്ട്. തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടസാ ജോസഫ് (21) ആണ് കപ്പലിൽ ഉൾപ്പെട്ടിരിക്കുന്നത്. ട്രെയിനിങ്ങിന്റെ ഭാഗമായി ആൻ ടസാ ഒമ്പത് മാസമായി കപ്പലിൽ ജോലി ചെയ്യുകയാണ്. കപ്പലിൽ ഉള്ളവരിൽ നാല് മലയാളികൾ ഉൾപ്പടെ 21പേർ ഇന്ത്യക്കാരെന്നാണ് വിവരം.

മകളുടെ ജീവനിൽ ആശങ്കയുണ്ടെന്ന് ആൻ ടസയുടെ പിതാവ് ബിജു എബ്രഹാം റിപ്പോർട്ടറിനോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് മകളുമായി അവസാനം സംസാരിച്ചത്. അതിന് ശേഷം തനിക്ക് മകളുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. മകളുമായി കമ്പനി അധികൃതർ സംസാരിച്ചിരുന്നു. മകൾ സുരക്ഷിതയാണെന്നാണ് കമ്പനി അധികൃതർ അറിയിച്ചതെന്നും പിതാവ് ബിജു എബ്രാഹം വ്യക്തമാക്കി.

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികളെ നാട്ടിലെത്തിക്കണം; കേന്ദ്രത്തിന്മുഖ്യമന്ത്രിയുടെ കത്ത്

ഇസ്രയേലിൻ്റെ എംഎസ്സി ഏരീസ് എന്ന ചരക്ക് കപ്പലിൽ ആകെ 25 ജീവനക്കാരാണുള്ളത്. സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര സർക്കാർ നയതന്ത്ര മാർഗങ്ങളിലൂടെ ഇറാനിയൻ അധികാരികളുമായി ബന്ധപ്പെട്ടുവരികയാണ്. ടെഹ്റാനിലും ഡല്ഹിയിലും ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണ്. ചരക്കുകപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

To advertise here,contact us