തെക്കുകിഴക്കൻ ഏഷ്യയെ തകർത്ത് 'യാഗി'; മരണസംഖ്യ 350 കടന്നു

കാറ്റഗറി '5'ൽ പെട്ട 'യാഗി' നിരവധി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെയാണ് ബാധിച്ചത്.

തെക്കുകിഴക്കൻ ഏഷ്യയെ തകർത്തെറിഞ്ഞും ജനജീവിതം താറുമാറാക്കിയും 'യാഗി' ചുഴലിക്കാറ്റ്. കാറ്റഗറി '5'ൽ പെട്ട 'യാഗി' നിരവധി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെയാണ് ബാധിച്ചത്.

ഫിലിപ്പൈൻസ്, ചൈന, ലാവോസ്, മ്യാന്മാർ, വിയറ്റ്നാം, തായ്ലൻഡ് എന്നീ രാജ്യങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇതിൽ വിറ്റ്നാമിലും മ്യാന്മറിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സ്ഥിതി അതീവ ഗുരുതരമായ വിയറ്റ്നാമിൽ മാത്രം 250ഓളം ആളുകളാണ് ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപൊക്കത്തിലും കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചത്. 800ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. നിരവധി ആളുകൾ വീടും സമ്പാദ്യങ്ങളുമെല്ലാം നഷ്ടപ്പെട്ട് നിലവിൽ ക്യാമ്പുകളിൽ കഴിയുകയാണ്.

മ്യാന്മറിലും ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് വിതച്ചത്. രാജ്യതലസ്ഥാനം അടക്കം പൂർണമായും മുങ്ങിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 80 പേർ മരിച്ചതായും, അത്ര തന്നെ ആളുകളെ കാണാതായതയുമാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഏകദേശം 65,000ത്തോളം വീടുകളും അഞ്ച് ഡാമുകളും 24 പാലങ്ങളും തകർന്നു. 2,40,000 ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ മലയോര മേഖലകളിൽ തുടരെ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

Also Read:

National
'എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ'; ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഏഷ്യൻ ഭൂഖണ്ഡത്തിൽ ഈ വർഷം വീശിയടിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റായാണ് 'യാഗി' വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബർ ഒന്നിന് ചെറിയ ചുഴലിക്കാറ്റായി തുടങ്ങിയ 'യാഗി' ഫിലിപ്പൈൻസിലാണ് ആദ്യം ആഞ്ഞടിച്ചത്. ശേഷം തീവ്രത കുറഞ്ഞെങ്കിലും, മണിക്കൂറുകൾക്ക് ശേഷം 260 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റഗറി 5ൽ പെടുന്ന അതിതീവ്ര ചുഴലിക്കാറ്റായി മാറി. ശേഷം ചൈനയുടെ തെക്കൻ മേഖലയിലും, വിയറ്റ്നാമിലും, മ്യാന്മറിലും കനത്ത നാശം വിതയ്ക്കുകയായിരുന്നു. ദക്ഷിണ ചൈനാ കടലിൽ കഴിഞ്ഞ 10 വർഷത്തിൽ രൂപംകൊള്ളുന്ന മൂന്നാമത്തെ അതിതീവ്ര ചുഴലിക്കാറ്റാണ് 'യാഗി'.

To advertise here,contact us