ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ; എന്തിനും തയ്യാറായി നിൽക്കാനെന്ന് പുടിൻ

കര, കടൽ, ആകാശ മാർഗങ്ങളിലൂടെയാണ് റഷ്യ മിസൈലുകൾ പരീക്ഷിച്ചത്

മോസ്കോ: യുക്രെയ്‌നുമായുള്ള യുദ്ധം രൂക്ഷമായിരിക്കെ ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ. പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം. ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്.

നിരവധി തവണ പരീക്ഷണമുണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മേഖലയിലെ വർധിച്ചുവരുന്ന ഭീഷണികൾ മൂലവും, പുതിയ ശത്രുക്കളും മറ്റും വർധിച്ചുവരുന്ന സാഹചര്യത്തിലും, റഷ്യ എല്ലാറ്റിനും തയ്യാറായി നിൽക്കേണ്ടത് അത്യാവശ്യമാണ് എന്നാണ് മിസൈൽ പരീക്ഷണത്തിന് ശേഷം പുടിൻ പറഞ്ഞത്.

യുഎസും സഖ്യരാജ്യങ്ങളും റഷ്യയിലേക്ക് മിസൈലുകൾ അയച്ചേക്കുമെന്ന സൂചനകൾ ലഭിച്ചതോടെയായിരുന്നു റഷ്യയുടെ പൊടുന്നനെയുള്ള ഈ മിസൈൽ പരീക്ഷണം. കഴിഞ്ഞ ദിവസം, ഉത്തര കൊറിയൻ സൈനികർ റഷ്യയിലേക്ക് എത്തിയെന്ന നാറ്റോ വാദത്തെ റഷ്യ തള്ളിക്കളഞ്ഞിരുന്നു. പുടിന് പുറകെ റഷ്യൻ പ്രതിരോധ മന്ത്രി ആന്ദ്രെ ബെലോസോവും ശത്രുക്കളുടെ എന്ത് തരത്തിലുളള ആക്രമണത്തെയും പ്രതിരോധിക്കാനാണ് ഈ നീക്കമെന്ന്, ആണവ മിസൈൽ പരീക്ഷണത്തെ വിശേഷിപ്പിച്ചിരുന്നു.

കര, കടൽ, ആകാശ മാർഗങ്ങളിലൂടെയാണ് റഷ്യ മിസൈലുകൾ പരീക്ഷിച്ചത്.രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നായിരുന്നു ഈ പരീക്ഷണം നടന്നത്. റഷ്യ - യുക്രെയ്ൻ യുദ്ധം രണ്ടരവർഷം പിന്നിട്ടിരിക്കെ, രാജ്യത്തേക്ക് മിസൈലുകൾ വർഷിക്കാൻ നാറ്റോയുടെ പദ്ധതിയുണ്ടെന്ന വിവരം റഷ്യക്ക് ലഭിച്ചിരുന്നു. ഇതോടെയാണ് പുടിന്റെ നേതൃത്വത്തിൽ തന്നെ ആണവ മിസൈലുകൾ പരീക്ഷിച്ചത്.

Content Highlights: Russia begins nuclear drills

To advertise here,contact us