യുഎസ്, ബ്രിട്ടീഷ് മിസൈലുകൾക്ക് മറുപടി; യുക്രെയ്നിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ച് റഷ്യ

റഷ്യയുടെ ഈ നടപടി സംഘർഷത്തിന്റെ ഗതി മാറ്റുമോ എന്ന ആശങ്കയിലാണ് ലോകം

കീവ്: യുഎസ്, ബ്രിട്ടീഷ് നിർമിത മിസൈലുകൾ യുക്രെയ്ൻ ഉപയോഗിച്ചുതുടങ്ങിയതോടെ, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ യുക്രെയ്നിലേക്ക് വർഷിച്ച് റഷ്യ. രാജ്യത്തിന്റെ ആണവനയം തിരുത്തിയതിന് ദിവസങ്ങൾക്ക് ശേഷം കൂടിയായിരുന്നു ഈ ആക്രമണം.

5,500 കിലോമീറ്റർ വരെ പോയി ആക്രമണം നടത്താവുന്ന മിസൈലുകളാണിവ. കൂടാതെ ആണവായുധങ്ങളും സ്റ്റോർ ചെയ്യാൻ സാധിക്കും. റഷ്യയിലെ അസ്ത്രഖാൻ പ്രദേശത്തുനിന്ന് 1000 കിലോമീറ്റർ അപ്പുറത്താണ് ഈ മിസൈൽ വന്നുപതിച്ചത്. കൂടാതെ യുക്രെയ്നിലെ ഡ്നിപ്രോ പ്രദേശത്ത് 'മൾട്ടിപ്പിൾ ഇൻഡിപെൻഡെന്റ്ലി ടാർഗറ്റബിൾ റീഎൻട്രി' സംവിധാനമുള്ള മിസൈലുകളും റഷ്യ വർഷിച്ചതായും റിപ്പോർട്ടുകളുണ്ട്. പാശ്ചാത്യരാജ്യങ്ങളുടെ മിസൈലുകൾ റഷ്യയിൽ വർഷിക്കുന്നതിൽ ഒരു മുന്നറിയിപ്പായാണ് റഷ്യ യുക്രെയ്നിൽ ഭൂഖണ്ഡാന്തര മിസൈലുകൾ പ്രയോഗിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Also Read:

International
'എന്നും ഇസ്രയേലിനൊപ്പം'; അന്താരാഷ്ട്ര കോടതിയുടെ നടപടിക്കെതിരെ ബൈഡൻ

റഷ്യയുടെ ഈ നടപടി സംഘർഷത്തിന്റെ ഗതി മാറ്റുമോ എന്ന ആശങ്കയിലാണ് ലോകം. നേരത്തെ യുഎസ് നിർമിത ബാലിസ്റ്റിക്ക് മിസൈലുകൾ യുക്രെയ്ൻ റഷ്യയിൽ പ്രയോഗിച്ചതോടെ, തങ്ങളുടെ ആണവനയം തിരുത്താൻ റഷ്യ നിർബന്ധിതരായിരുന്നു. ആണവ ആക്രമണം ഉണ്ടായാൽ മാത്രമേ തങ്ങളും ആണവായുധം പ്രയോഗിക്കുകയുള്ളൂ എന്നതായിരുന്നു റഷ്യയുടെ മുൻ നയം. എന്നാൽ രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും നേരെയുണ്ടാകുന്ന ഏതാക്രമണത്തിനും പകരമായി, ആണവായുധം പ്രയോഗിക്കാമെന്ന തീരുമാനത്തിലേക്കാണ് റഷ്യ എത്തിയത്. ഇതോടെ ആണവശക്തിയല്ലാത്ത രാജ്യത്തിന് നേരെയും ആണവായുധം പ്രയോഗിക്കാം എന്ന നയത്തിലേക്ക് റഷ്യ എത്തി.

റഷ്യയുടെ നയം മാറ്റത്തിന് ശേഷവും, യുക്രെയ്ൻ പാശ്ചാത്യരാജ്യങ്ങളുടെ മിസൈലുകൾ പ്രയോഗിക്കുന്നത് തുടർന്നിരുന്നു. ഇത്തരത്തിൽ ബ്രിട്ടന്റെ 'സ്റ്റോം ഷാഡോ' യുക്രെയ്ൻ കഴിഞ്ഞ ദിവസം റഷ്യയിലേക്ക് തൊടുത്തുവിട്ടിരുന്നു. ഇതിനെല്ലാം മറുപടിയായാണ് റഷ്യയുടെ ഈ ആക്രമണം എന്നാണ് വിവരം.

Content Highlights: Russia tests ICBM as a warning to NATO

To advertise here,contact us