സിറിയയിലെ ആഭ്യന്തര കലാപം: 'എത്രയും പെട്ടെന്ന് തിരിച്ചുവരണം'; പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

സിറിയയില്‍ നിലവില്‍ തുടരുന്ന ഇന്ത്യന്‍ പൗരന്മാര്‍ എംബസിയുമായി ആശയവിനിമയം നടത്തണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു

ദമാസ്‌കസ്: ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ സിറിയയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്ര വിദേശ കാര്യ മന്ത്രാലയം. എത്രയും പെട്ടെന്ന് സിറിയ വിടാനുള്ള നടപടികള്‍ സ്വീകരക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. സിറിയയില്‍ നിലവില്‍ തുടരുന്ന ഇന്ത്യന്‍ പൗരന്മാര്‍ എംബസിയുമായി ആശയവിനിമയം നടത്തണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

'സിറിയയിലെ ആഭ്യന്തര കലാപം കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സിറിയയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിലവില്‍ സിറിയയില്‍ തുടരുന്ന പൗരന്മാര്‍ ദമാസ്‌കസിലുള്ള ഇന്ത്യന്‍ എംബസിയുമായി ഇമെയില്‍/വാട്‌സ്ആപ്പ്/എമര്‍ജന്‍സി നമ്പര്‍ എന്നിവ മുഖേന ബന്ധപ്പെടണം. ലഭ്യമായ വിമാനത്തില്‍ സാധിക്കുന്നവര്‍ എത്രയും വേഗത്തില്‍ സിറിയയില്‍ നിന്നും മാറണം. രാജ്യത്ത് തുടരുന്നവര്‍ ജാഗ്രത പുലര്‍ത്തണം,' വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

Travel advisory for Syria:https://t.co/bOnSP3tS03 pic.twitter.com/zg1AH7n6RB

Also Read:

National
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്; തമിഴ്നാടിന് കേന്ദ്രത്തിൻ്റെ കൈത്താങ്ങ്, അടിയന്തര സഹായമായി 944.80 കോടി അനുവദിച്ചു

സിറിയന്‍ പ്രസിഡന്റ് ബാഷർ അല്‍ അസദ് സര്‍ക്കാരിനെതിരെ ടര്‍ക്കിഷ് സയുധസംഘടനയായ ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാമിന്റെ നേതൃത്വത്തിലാണ് സിറിയയില്‍ സായുധ കലാപം നടക്കുന്നത്. നവംബര്‍ 27 മുതല്‍ 3,70,000 പേരാണ് മാറ്റിപാര്‍പ്പിക്കപ്പെട്ടത്. തലസ്ഥാനമായ ദമസ്‌കസിലേക്കാണ് വിമതര്‍ നീങ്ങുന്നത്. നേരത്തെ വടക്ക് ഹമാ നഗരം സംഘം പിടിച്ചെടുത്തിരുന്നു. വിമത മുന്നേറ്റം തടയാന്‍ ശക്തമായ വ്യോമാക്രമണമാണ് സൈന്യം നടത്തുന്നത്.വിമതരെ തടയാന്‍ ഹോംസിനെ ഹമാമുമായി ബന്ധിപ്പിക്കുന്ന പാലം റഷ്യ തകര്‍ത്തിരുന്നു.

2011ല്‍ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പ്രസിഡന്റ് അസദ് ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിക്കുന്നത്. ഇതുവരെ മൂന്ന് ലക്ഷത്തിലധികം പേരാണ് ആഭ്യന്തരകലാപത്തില്‍ കൊല്ലപ്പെട്ടത്.

Content Highlight: India asks citizens to leave Syria at the earliest as situations worsen

To advertise here,contact us