വിമതർ ദമാസ്കസിൽ?, പ്രസിഡൻ്റ് രാജ്യം വിട്ടെന്ന് അഭ്യൂഹം; സിറിയൻ ആഭ്യന്തരയുദ്ധം നിർണായകഘട്ടത്തിൽ

സർക്കാർ വീഴുമോ എന്ന ആശങ്ക ശക്തമായി നിലനിൽക്കുകയാണ്

ദമാസ്കസ്: വിമതരും സൈന്യവും തമ്മിലുള്ള സിറിയൻ ആഭ്യന്തരയുദ്ധം നിർണായക വഴിത്തിരിവിൽ. വിമതർ സിറിയൻ തലസ്ഥാനമായ ദമാസ്കസിലേക്ക് കടന്നതായും തലസ്ഥാനം പിടിച്ചടക്കാൻ ശ്രമിക്കുന്നതായും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സിറിയൻ സൈനികർ പ്രധാനനഗരങ്ങളിൽ നിന്നും പിന്മാറുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നേരത്തെ വിമതർ ഹോംസ് നഗരം പിടിച്ചടക്കിയിരുന്നു. തന്ത്രപ്രധാന മേഖലയായ ഹോംസിലേക്ക് വിമതർ എത്തിയതോടെ ബാഷർ അൽ അസദ് ഭരണകൂടം കനത്ത ആശങ്കയിലുമാണ്. ഇതിന് പുറമെയാണ് ദമാസ്കസിലേക്ക് വിമതർ എത്തുന്നത്. ഇതിനിടെ പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടതായും അഭ്യൂഹങ്ങൾ പുറത്ത് വരുന്നുണ്ട്. എന്നാൽബാഷർ അൽ അസദ് ഇത് നിഷേധിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ സർക്കാർ വീഴുമോ എന്ന ആശങ്ക ശക്തമായി നിലനിൽക്കുകയാണ്.

Also Read:

International
'ബഹിരാകാശത്ത് വെള്ളം കുടിക്കുന്നത് കണ്ടിട്ടുണ്ടോ ?' വിദ്യാ‌‍ർഥികളുടെ സംശയം മാറ്റി സുനിതാ വില്ല്യംസ്

അതേസമയം, ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ സിറിയയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരത്തെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എത്രയും പെട്ടെന്ന് സിറിയ വിടാനുള്ള നടപടികള്‍ സ്വീകരക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിറിയയില്‍ നിലവില്‍ തുടരുന്ന ഇന്ത്യന്‍ പൗരന്മാര്‍ എംബസിയുമായി ആശയവിനിമയം നടത്തണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

'സിറിയയിലെ ആഭ്യന്തര കലാപം കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സിറിയയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിലവില്‍ സിറിയയില്‍ തുടരുന്ന പൗരന്മാര്‍ ദമാസ്‌കസിലുള്ള ഇന്ത്യന്‍ എംബസിയുമായി ഇമെയില്‍/വാട്‌സ്ആപ്പ്/എമര്‍ജന്‍സി നമ്പര്‍ എന്നിവ മുഖേന ബന്ധപ്പെടണം. ലഭ്യമായ വിമാനത്തില്‍ സാധിക്കുന്നവര്‍ എത്രയും വേഗത്തില്‍ സിറിയയില്‍ നിന്നും മാറണം. രാജ്യത്ത് തുടരുന്നവര്‍ ജാഗ്രത പുലര്‍ത്തണം,' വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

Content Highlights: Rebels entered Damascus, Government likely to collapse

To advertise here,contact us