കിഡ്നി ചികിത്സയ്ക്ക് സഹായിക്കണമെന്ന് 'ബ്രാഡ് പിറ്റ്'; എഐ പ്രണയ ട്രാപ്പിൽ ഫ്രഞ്ച് യുവതിയ്ക്ക് നഷ്ടം ഏഴ് കോടി

എ ഐ സാങ്കേതികവിദ്യയിലൂടെ പ്രശസ്ത ഹോളിവുഡ് നടൻ ബ്രാഡ് പിറ്റ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഒരു വ‍‍ർഷത്തിനിടെ ഫ്രഞ്ച് യുവതിയിൽ നിന്നും 7 കോടിയോളം രൂപ തട്ടിയെടുത്തത്

പാരീസ് : ഡീപ് ഫേക്ക് വീഡിയോകളിലൂടെയും എഐ സാങ്കേതികവിദ്യയിലൂടെയും ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നത് ഇപ്പോൾ നിത്യ സംഭവമാണ്. ഇത്തരത്തിലുള്ള തട്ടിപ്പുകളെയെല്ലാം അക്ഷരാ‍ർഥത്തിൽ അമ്പരപ്പിക്കുന്ന വാ‍ർത്തയാണ് ഫ്രാൻസിൽ നിന്നും വരുന്നത്. എഐ സാങ്കേതികവിദ്യയിലൂടെ പ്രശസ്ത ഹോളിവുഡ് നടൻ ബ്രാഡ് പിറ്റ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു വ‍‍ർഷത്തിനിടെ പ്രഞ്ച് യുവതിയിൽ നിന്നും തട്ടിയെടുത്തത് 7 കോടിയോളം രൂപ. ഭാര്യ ആഞ്ജലീന ജോളിയുമായുള്ള വിവാഹ മോചനത്തെ തുടർന്ന് തന്‍റെ ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും കിഡ്നി ചികിത്സയ്ക്കായി സഹായിക്കണമെന്നുമായിരുന്നു വ്യാജനായി വന്ന ബ്രാഡ് പിറ്റിൻ്റെ ആവശ്യം. ബ്രാഡ് പിറ്റെന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 53 കാരിയില്‍ നിന്നും സൈബര്‍ കുറ്റവാളി 8,00,000 യൂറോയാണ് തട്ടിയെടുത്തത്.

Also Read:

International
ഗാസ വെടിനിർത്തൽ; കരട് കരാർ അംഗീകരിച്ച് ഹമാസ്; ചർച്ചകൾ പുരോഗമിക്കുന്നു

യുവതിയുമായി പ്രണയം നടിച്ച് അടുത്തുകൂടിയ ശേഷമാണ് കുറ്റകൃത്യം നടത്തിയത്. ബ്രാഡ് പിറ്റായി തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും എ ഐ ജനറേറ്റഡ് വീഡിയോകളും അയച്ചു നൽകിയാണ് ഇയാൾ ഫ്രഞ്ചുകാരിയായ സ്ത്രീയെ കബളിപ്പിച്ചത്. പണം തട്ടിയെടുക്കാനായി ഇയാൾ നിരന്തരം തട്ടിപ്പിനിരയാക്കപ്പെട്ട സ്ത്രീയുമായി വീഡിയോ കോൾ ചെയ്യുകയും, പ്രണയം അഭിനയിക്കുകയും, ഫോട്ടോകളും, പ്രണയ കവിതകളും അയച്ചു നൽകുകയും ചെയ്തിരുന്നു. ഫ്രഞ്ചുകാരനായ കോടീശ്വരന്റെ ഭാര്യയായ ആനിയാണ് കബളിപ്പിക്കപ്പെട്ടത്. ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഇവർ വിവാഹമോചനത്തിന് തയ്യാറെടുക്കുന്ന സമയത്തായിരുന്നു വ്യാജ ബ്രാഡ് പിറ്റ് ഫ്രഞ്ച് വനിതയുമായി അടുപ്പത്തിലായത്. വിവാഹ വാഗ്ദാനവും പ്രതി നൽകിയിരുന്നു.

എന്നാൽ അടുത്തിടെ യഥാര്‍ത്ഥ ബ്രാഡ് പിറ്റും ജ്വല്ലറി ഡിസൈനർ ഇനെസ് ഡി റാമോണുമായുള്ള ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകൾ പുറത്ത് വന്നത്തോടെയാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് യുവതിക്ക് മനസ്സിലായത്. സത്യം മനസ്സിലാക്കിയ ആനി വിഷാദ രോഗബാധിതയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം ഭേദമായി ആശുപത്രി വിട്ടതിന് ശേഷം ആനി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വമ്പൻതട്ടിപ്പ് പുറംലോകമറിയുന്നത്. പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Content Highlights : French woman loses Rs 7 crore after dating scammer pretending to be Brad Pitt

To advertise here,contact us