നാളെ സൂര്യൻ അസ്തമിക്കുമ്പോഴേക്കും നമ്മുടെ രാജ്യത്തെ അധിനിവേശം നിലച്ചിരിക്കും: വിക്ടറി റാലിയിൽ ട്രംപ്

കാപ്പിറ്റല്‍ വണ്‍ അറീനയിലായിരുന്നു ട്രംപിന്‍റെ വിജയറാലി

വാഷിംഗ്ടൺ: അമേരിക്കൻ പ്രസി‍ഡൻ്റായുള്ള സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ആരാധകർക്കായി വാഷിംങ്ടണില്‍ കൂറ്റന്‍ റാലി ഒരുക്കി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ വിക്ടറി റാലി' എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിലേയ്ക്ക് ട്രംപ് ആരാധകർ ഒഴുകിയെത്തി. കാപ്പിറ്റല്‍ വണ്‍ അറീനയിലായിരുന്നു ട്രംപിന്‍റെ വിജയറാലി. അധികാരത്തിലെത്തുന്ന ആദ്യ ദിവസം തന്നെ കുടിയേറ്റത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റാലിയിൽ ട്രംപ് പ്രഖ്യാപിച്ചു. തടിച്ച് കൂടിയ ആരാധകർ അത്യാഹ്ളാദത്തോടെയാണ് ട്രംപിൻ്റെ പ്രഖ്യാപനത്തെ വരവേറ്റത്.

രാജ്യത്തിലേക്കുളള അധിനിവേശം അവസാനിപ്പിക്കുമെന്നും അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടപ്പാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. നാളെ സൂര്യൻ അസ്തമിക്കുമ്പോഴേക്കും നമ്മുടെ രാജ്യത്തെ അധിനിവേശം നിലച്ചിരിക്കുമെന്നായിരുന്നു " ക്യാപിറ്റൽ വൺ അരീനയിൽ നടന്ന "മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ വിക്ടറി റാലി"യിൽ ട്രംപിൻ്റെ പ്രഖ്യാപനം.

Also Read:

Kerala
ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്, ​വിധി കേൾക്കാൻ ഷാരോണിൻ്റെ കുടുംബവും കോടതിയിലെത്തും

ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ ശ്രമം ആരംഭിക്കുമെന്നുമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ പ്രതിജ്ഞ ട്രംപ് വിക്ടറി വേദിയിലും ആവ‍ർത്തിച്ചു. 'ഇത് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ്. 75 ദിവസങ്ങൾക്ക് മുമ്പ്, നമ്മുടെ രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഐതിഹാസികമായ രാഷ്ട്രീയ വിജയം ഞങ്ങൾ നേടി. നാളെ മുതൽ, ഞാൻ ചരിത്രപരമായ ശക്തിയോടെ പ്രവർത്തിക്കുകയും നമ്മുടെ രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിയും പരിഹരിക്കുകയും ചെയ്യു'മെന്നായിരുന്നു വിക്ടറി റാലിയിലെ ട്രംപിൻ്റെ പ്രഖ്യാപനം.

2021 ജനുവരി 6-ന് ശേഷം വാഷിം​ഗ്ടണിൽ നടത്തിയ ആദ്യത്തെ പ്രധാന പ്രസം​ഗമായിരുന്നു വിക്ടറി റാലിയിൽ ട്രംപ് നടത്തിയത്. 2021ലെ ട്രംപിൻ്റെ പരാജയത്തിന് ശേഷം അധികാര കൈമാറ്റം നടത്തുന്നതിന് മുമ്പ് അദ്ദേ​ഹത്തിൻ്റെ അനുയായികൾ യുഎസ് കാപിറ്റോൾ ആക്രമിക്കുന്നതിന് മുമ്പായിരുന്നു ട്രംപിൻ്റെ പ്രസം​ഗം. ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റക്കാരായി കണ്ടെത്തിയവരിൽ പലർക്കും മാപ്പ് നൽകുമെന്നും ട്രംപ് പറഞ്ഞിരുന്നു.

Also Read:

National
കൊൽക്കത്ത ബലാത്സം​ഗക്കൊല; ശിക്ഷാവിധി ഇന്ന്, പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡ‍ോണാള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കനത്ത തണുപ്പ് കാരണം പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോള്‍ ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ടിക്ടോക് നിരോധനം, യുക്രെയ്ന്‍ യുദ്ധം എന്നീ വിഷയങ്ങളിലടക്കം ട്രംപിന്റെ ആദ്യ ഉത്തരവുകള്‍ എന്തെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകം.

ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്കാണ് ഡോണാള്‍‍ഡ് ട്രംപ് അധികാരമേല്‍ക്കുക. സത്യപ്രതിജ്ഞയ്ക്കായുള്ള സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. വാഷിങ്ടണ്‍ ഡിസിയില്‍ മൈനസ് 7 ഡിഗ്രി സെല്‍സ്യസ് താപനിലയായിരിക്കുമെന്നാണ് പ്രവചനം. ശൈത്യക്കാറ്റിന്‍റെ കൂടി സാധ്യത കണക്കിലെടുത്താണ് ചടങ്ങ് തുറന്ന വേദിയില്‍ നിന്ന് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോള്‍ ഹാളിലേക്ക് മാറ്റിയത്. 40 വര്‍ഷത്തിനുശേഷമാണ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ തുറന്നവേദിയില്‍ നിന്ന് മാറ്റുന്നത്. ട്രംപ് അനുകൂലികള്‍‍ക്കായി കാപ്പിറ്റോളിന് പുറത്ത് പ്രത്യേക സ്ക്രീനുകളില്‍ ചടങ്ങുകള്‍ പ്രദര്‍ശിപ്പിക്കും.

Content Highlights: Trump promises harsh immigration crackdown on inauguration eve

To advertise here,contact us