പിഎൻബി ബാങ്ക് വായ്പ തട്ടിപ്പ് കേസ്; മെഹുല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാൻ നീക്കം ആരംഭിച്ച് ഇഡിയും, സിബിഐയും

ആറ് പേരടങ്ങുന്ന സംഘമാണ് ബെൽജിയത്തിലേക്ക് തിരിക്കുക

ബെൽജിയം: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്സിയെ അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനായി ഇഡിയുടേയും, സിബിഐയുടെയും ഉൾപ്പടെ ആറ് പേരടങ്ങുന്ന സംഘം ബെൽജിയത്തിലേക്ക് തിരിക്കും. കേസന്വേഷണത്തിന്റെ ഭാഗമായി തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

അതേസമയം മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാനുള്ള ബെൽജിയത്തിന്റെ നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ചോക്സിയുടെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. ക്യാൻസർ പോലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ചോക്സി നേരിടുന്നുണ്ടെന്നും അത്കൊണ്ട് തുടർന്നുള്ള യാത്രകൾ അദ്ദേഹത്തിന്റെ ആരോഗ്യ അവസ്ഥ കൂടെ പരിഗണിച്ചായിരിക്കണം എന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ ബെൽജിയം കോടതിയെ ചോക്സി സമീപിച്ചാൽ അതിനെ ഇന്ത്യ എതിർക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

13,500 കോടി രൂപയുടെ പിഎൻബി ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ പങ്കുണ്ടെന്ന് ആരോപിക്കുന്ന മെഹുൽ ചോക്സിയെ കഴിഞ്ഞ ശനിയാഴ്ചയാണ് ബെൽജിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെൽജിയത്തിലെ തുറമുഖ നഗരമായ ആന്റ്‌വെർപ്പിൽ താമസിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നതാണ്. ഇതിന് പിന്നാലെയാണ് മെഹുൽ ചോക്സിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മെഹുൽ ചോക്സിക്കെതിരെ നേരത്തെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. മെഹുൽ ചോക്സിയും അദ്ദേഹത്തിന്റെ അനന്തരവൻ നീരവ് മോദിയും ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിനെ വഞ്ചിച്ചെന്നും വായ്പാ തട്ടിപ്പ് നടത്തിയെന്നുമായിരുന്നു ഇന്ത്യയുടെ ആരോപണം. 2021 മേയിൽ ആന്റിഗ്വയിൽ നിന്ന് മെഹുൽ ചോക്സിയെ കാണാതായത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Content Highlights:PNB Bank loan fraud case; ED, CBI start move to extradite Mehul Choksi to India

To advertise here,contact us