ശ്രീനാരായണഗുരുവിനെ കാവിയുടുപ്പിച്ച് ബിജെപി; ബിജെപി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിപ്പ്

ശ്രീ നാരായണ ഗുരുവിനെ കമ്യൂണിസ്റ്റാക്കാൻ ശ്രമം നടന്നു. ഗുരു പ്രചരിപ്പിച്ചത് അദ്വൈത സിദ്ധാന്തമാണെന്നും പി കെ കൃഷ്ണദാസ് ഫേസ്ബുക്കിൽ കുറിച്ചു

തിരുവനന്തപുരം: ശ്രീനാരായണഗുരുവിനെ കാവിയുടുപ്പിച്ച് ബിജെപി. നാരായണ ഗുരുവിനെ ഹിന്ദു സന്യാസിയെന്ന് വിശേഷിപ്പിച്ചാണ് ബിജെപി ഔദ്യോഗിക ഫേസ്ബുക്കിൽ പേജിൽ കുറിപ്പ് പങ്കുവെച്ചത്. നാരായണഗുരു പ്രചരിപ്പിച്ചത് സനാതന ധർമ്മമെന്ന് പറഞ്ഞ് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസും രംഗത്തെത്തി. നാരായണ ഗുരുവിനെ കമ്യൂണിസ്റ്റാക്കാൻ ശ്രമം നടന്നു. നാരായണ ഗുരു പ്രചരിപ്പിച്ചത് അദ്വൈത സിദ്ധാന്തമാണെന്നും പി കെ കൃഷ്ണദാസ് ഫേസ്ബുക്കിൽ കുറിച്ചു.

'സാമൂഹിക പരിഷ്കർത്താവും, ഹൈന്ദവ സന്യാസി ശ്രേഷ്ഠനുമായ ശ്രീനാരായണ ഗുരുദേവന് ബിജെപി കേരളത്തിൻ്റെ പ്രണാമം' എന്നാണ് ബിജെപി കേരളം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ശ്രീനാരായണ ഗുരു ആർഷഭാരത്തിന്റെ പരമ ഗുരുവാണെന്ന് കൃഷ്ണദാസിൻ്റെ പോസ്റ്റിൽ പറയുന്നു. ഗണപതി ഭഗവാൻ മിത്താണെന്ന് സ്ഥാപിയ്ക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി കാണിച്ച വ്യഗ്രത കേരളത്തിൽ പല ദേശീയ ബിംബങ്ങളെയും ഹൈന്ദവമല്ലാതാക്കി മാറ്റാൻ കമ്മ്യൂണിസ്റ്റുകാർ കാണിച്ചിട്ടുണ്ട്. സനാതന ധർമ്മവിശ്വാസികളായ സന്യാസി സമൂഹത്തിന്റെ ഭാഗമായിരുന്ന ശ്രീനാരായണ ഗുരുദേവനെ ഹിന്ദുവല്ലാതാക്കാൻ അവർ പണ്ടു മുതൽ ശ്രമിച്ചിട്ടുണ്ട്. നാരായണ ഗുരു ഈശ്വര വിശ്വാസിയല്ലെന്ന് വരെ അവർ പ്രചരിപ്പിച്ചു.

ഭാരതത്തിന്റെ ആർഷ പാരമ്പര്യം സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സർവാശ്ലേഷിയായ പ്രത്യയശാസ്ത്രമാണ്. വസുധൈവ കുടുംബകമെന്നും വിശ്വംഭവത് ഏക നീഢം എന്നും ലോക സമസ്ത സുഖിനോ ഭവന്തുവെന്നും പ്രഖ്യാപിച്ച അദ്വൈത പാരമ്പര്യത്തിൽ നിന്നാണ് ശ്രീനാരായണ ഗുരു അദ്ദേഹത്തിന്റെ ചിന്തകൾ ഊതികാച്ചിയെടുത്തത്. അദ്വേഷ്ടാ സർവ ഭൂതാനാം എന്ന ഗീതാവാക്യം തന്നെയാണ് ഒരു പീഡയുറുമ്പിനും വരാ എന്ന അനുകമ്പാ ദശകത്തിൽ പറയുന്നത്.

അഹം ബ്രഹ്മാസ്മിയെന്ന ഉപനിഷത് മഹാവാക്യത്തിൽ വിശ്വസിക്കുന്ന ഒരു ഹിന്ദു സന്യാസിയ്ക്ക് മാത്രമേ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹാ പ്രഖ്യാപനം നടത്താനാകൂ. സ്വാമി വിവേകാനന്ദന്റെ നിർദ്ദേശ പ്രകാരമാണ് ഡോ: പൽപു ശ്രീനാരായണ ഗുരുവിനെ എസ്എൻഡിപി സ്ഥാപനത്തിനായി സമീപിച്ചതെന്നതും ചരിത്രം. ശ്രീനാരായണ ഗുരുവിന്റെ പുരോഗമന ചിന്തകൾ തികച്ചും ഭാരതീയമായിരുന്നു അതിന് കമ്മ്യൂണിസ്റ്റ് വിപ്ലവ ചിന്തകളുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല', പി കെ കൃഷ്ണദാസ് കുറിച്ചു.

To advertise here,contact us