പലസ്തീന് ഐക്യദാര്ഢ്യ റാലി; ആര്യാടന് ഷൗക്കത്ത് ഇന്ന് അച്ചടക്ക സമിതിക്ക് മുന്നില് ഹാജരാകും

ഷൗക്കത്തിന്റെ വിശദീകരണം കേട്ട ശേഷമാകും കെപിസിസി തുടര് നടപടികളിലേക്ക് കടക്കുക

മലപ്പുറം: കെപിസിസിയുടെ വിലക്ക് ലംഘിച്ച് പലസ്തീന് ഐക്യദാര്ഢ്യ റാലി സംഘടിപ്പിച്ചതില് വിശദീകരണം നല്കാന് ആര്യാടന് ഷൗക്കത്ത് ഇന്ന് അച്ചടക്ക സമിതിക്ക് മുന്നില് ഹാജരാകും. നേരിട്ടും കത്ത് മുഖേനയും ഷൗക്കത്തിനോട് ഹാജരാകാന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര് രാധാകൃഷ്ണന് വ്യക്തമാക്കി.

വൈകുന്നേരം അഞ്ചുമണിക്കാണ് അച്ചടക്കസമിതി യോഗം. അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരാകുമെന്നും തനിക്ക് പറയാനുള്ളത് സമിതിക്ക് മുന്നിൽ പറയുമെന്നും ആര്യാടൻ ഷൗക്കത്ത് അറിയിച്ചു. ഷൗക്കത്തിന്റെ വിശദീകരണം കേട്ട ശേഷമാകും കെപിസിസി തുടര് നടപടികളിലേക്ക് കടക്കുക. എന്നാല് ഇപ്പോഴത്തെ സാഹചര്യത്തില് കടുത്ത നടപടികളിലേക്ക് പോകാനുള്ള സാധ്യത തീരെ കുറവാണ്.

പലസ്തീന് ഐക്യദാര്ഢ്യ റാലി; ആര്യാടന് ഷൗക്കത്ത് അച്ചടക്ക സമിതിക്ക് മുന്നില് ഹാജരാകണം

ആര്യാടന് ഷൗക്കത്തിന് നിലവില് ഒരാഴ്ചത്തേക്ക് കോണ്ഗ്രസ് വിലക്ക് ഏര്പ്പെടുത്തിയിട്ടുണ്ട്. പാര്ട്ടി പരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കാന് പാടില്ലെന്നും നിര്ദേശം ഉണ്ടായിരുന്നു. അച്ചടക്ക സമിതിയുടെ റിപ്പോര്ട്ട് ലഭിച്ചശേഷം കൂടുതല് നടപടിയെടുക്കാനാണ് കെപിസിസി തീരുമാനിച്ചത്. ഒരാഴ്ചയ്ക്കുള്ളില് അച്ചടക്ക സമിതി റിപ്പോര്ട്ട് സമര്പ്പിച്ചേക്കും. ഷൗക്കത്തിന്റെ ഭാഗം വിശദീകരിക്കാന് അച്ചടക്കസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു ദിവസത്തിനകം മറുപടി കിട്ടുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. മറുപടി ലഭിച്ച ഉടന് റിപ്പോര്ട്ട് സമര്പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കെപിസിസി നിര്ദേശം ലംഘിച്ച് പലസ്തീന് ഐക്യദാര്ഢ്യ റാലി സംഘടിപ്പിച്ചതിനായിരുന്നു നടപടി.

To advertise here,contact us