കൊല്ലം: നേതാക്കൾ വ്യാജ സര്ട്ടിഫിക്കറ്റ് ഉണ്ടാക്കി ഹൈക്കോടതിയില് അഭിഭാഷകരായി എന്റോള് ചെയ്തെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു. പരാതിയിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് കെ എസ് യു കൊല്ലം ജില്ലാ പ്രസിഡന്റ് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. 'ഡിബേറ്റ് വിത്ത് അരുൺകുമാറി'ലാണ് ഷമ്മാസ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊല്ലം കെഎസ്യു മുന് വൈസ് പ്രസിഡന്റും നിലവില് യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനാര്ഥിയുമായ കൗശിക് എംദാസ്, വൈസ് പ്രസിഡന്റ് വിഷ്ണു വിജയന് എന്നിവർ വ്യാജ സര്ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന വാർത്ത പുറത്തുകൊണ്ടുവന്നത് റിപ്പോർട്ടർ ടിവിയാണ്. രാജസ്ഥാനിലെ ഒപിജെഎസ് യുണിവേഴ്സിറ്റി സര്ട്ടിഫിക്കറ്റ് നല്കിയാണ് എന്ട്രോള് ചെയ്തത്. എന്നാല് ഇതേകാലയളവില് കൊട്ടിയം എന്എസ്എസ് ലോ കോളജില് പഞ്ചവത്സര എല്എല്ബി പഠിച്ചതിന്റെ രേഖകള് റിപ്പോര്ട്ടർ പുറത്തുവിട്ടിരുന്നു,.
വ്യാജ സര്ട്ടിഫിക്കറ്റ് കുരുക്കില് കെഎസ്യു നേതാക്കള്; ഹെെക്കോടതി അഭിഭാഷകരായി എൻറോൾ ചെയ്തു
ഇതിന് പുറമേ തെങ്കാശിയില് നിന്നും മറ്റുസംസ്ഥാനങ്ങളില് നിന്ന് 5,000 രൂപയ്ക്ക് ലഭിക്കുന്ന കടലാസുകള് സര്ട്ടിഫിക്കറ്റാക്കി മറിച്ചു വിറ്റ് ഇരുവരും ലക്ഷങ്ങള് സമ്പാദിച്ചെന്നും റിപ്പോര്ട്ടര് ടി വി അന്വേഷണത്തില് കണ്ടെത്തി. രാജസ്ഥാനിലെ ചുരുവിലെ ഒപിജെഎസ് യുണിവേഴ്സിറ്റിയിലെയും ഉത്തര്പ്രദേശിലെ ഗ്ലോക്കല് യുണിവേഴ്സിറ്റിയിലെയും സര്ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമാണ് ഇവര് കോടതിയില് ഹാജരാക്കിയത്. ഇവരുടെ സര്ട്ടിഫിക്കറ്റ് വ്യാജമാണെന്നും പുനഃപരിശോധിച്ച് ഇവര്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു ബാര് കൗണ്സിലില് പരാതി ലഭിച്ചിട്ടുണ്ട്. പരാതിയുടെ പകര്പ്പും റിപ്പോര്ട്ടറിന് ലഭിച്ചു. വിഷ്ണു വിജയന് ഒരേ സമയം എന്എസ്എസ് ലോ കോളജ് കൊട്ടിയത്തും 3,000 കിലോ മീറ്റര് അകലെയുള്ള രാജസ്ഥാനിലെ പ്രൈവറ്റ് യൂണിവേഴ്സിറ്റിയിലും പഠിച്ചതായാണ് സര്ട്ടിഫിക്കറ്റുകളില് ഉള്ളത്.