'അന്യായത്തിനു എതിര് നിൽക്കണം, അതിനർത്ഥം പലസ്തീന് ഒപ്പം നിൽക്കണമെന്നാണ്'; വ്യക്തമാക്കി ശശി തരൂർ

ഗാസയിലെ ഇസ്രയേലിന്റെ അന്യായം സഹിക്കാൻ പറ്റാത്തതാണ്. ഇന്ത്യ എടുത്ത നിലപാട് ശരിയായില്ലെന്നും ശശി തരൂർ പറഞ്ഞു

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ പലസ്തീൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് എംപി ശശി തരൂർ. അന്യായത്തിനു എതിര് നിൽക്കണം എന്നതാണ് തന്റെ നിലപാട്. അത് പലസ്തീന് ഒപ്പം നിൽക്കണം എന്നതാണ്. ഗാസയിലെ ഇസ്രയേലിന്റെ അന്യായം സഹിക്കാൻ പറ്റാത്തതാണ്. ഇന്ത്യ എടുത്ത നിലപാട് ശരിയായില്ലെന്നും ശശി തരൂർ പറഞ്ഞു.

കേന്ദ്രസർക്കാർ നിലപാട് മാറ്റാമായിരുന്നു. നെഹ്റുവിന്റെ പേര് കേൾക്കുന്നത് ഇപ്പോൾ ഭരിക്കുന്നവർക്ക് ഇഷ്ടമല്ല. അഥവാ ഒരു ചായക്കടക്കാരനായ നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിട്ടുണ്ടെങ്കിൽ അത് നെഹ്റു ഉണ്ടാക്കിയ ജനാധിപത്യ അടിത്തറ കൊണ്ടാണ് എന്നും ശശി തരൂർ പറഞ്ഞു.

കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി; കടപ്പുറത്ത് ഫ്രീഡം സ്ക്വയറിന് 200 മീറ്റർ അകലെ പുതിയ വേദി

മുസ്ലിം ലീഗ് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ശശി തരൂർ ഇസ്രയേലിനെ അനുകൂലിച്ച് സംസാരിച്ചെന്ന തരത്തിൽ വലിയ വിവാദമുണ്ടായിരുന്നു. 'ഇസ്രയേലിനെ ആക്രമിച്ചത് ഭീകരവാദികൾ, പ്രത്യാക്രമണം അതിരുകടന്നു' എന്നാണ് ശശി തരൂർ അന്ന് പറഞ്ഞത്. ഹമാസിനെയാണ് ശശി തരൂർ ഭീകരർ എന്ന് വിശേഷിപ്പിച്ചത്. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രയേലിനെ ആക്രമിച്ചു. 1400 പേർ കൊല്ലപ്പെട്ടു. പക്ഷേ ഇസ്രയേൽ അതിന് നൽകിയ മറുപടി ഗാസയിൽ ബോംബിട്ടുകൊണ്ടാണ്. അതിൽ 6000 തിലധികം പേർ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രയേൽ ഇപ്പോഴും ബോംബാക്രമണം നിർത്തിയിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തരൂരിനെ വിമർശിച്ച് എസ്കെഎസ്എസ്എഫും ഇടതുപക്ഷവും രംഗത്തെത്തിയിരുന്നു. പിന്നാലെ കോൺഗ്രസിനുള്ളിൽ നിന്നും എതിർപ്പുയർന്നു.

ശശി തരൂർ പ്രസംഗിച്ചത് പലസ്തീനെ അനുകൂലിച്ച്; ന്യായീകരിച്ച് എം എം ഹസൻ

പലസ്തീൻ വിഷയത്തിൽ കോൺഗ്രസിനെ പ്രതിസന്ധിയിൽ ആക്കിയത് ശശി തരൂരിന്റെ പ്രസ്താവനയാണെന്ന് കെ മുരളീധരൻ എം.പി ആവർത്തിച്ച് ആരോപിച്ചിരുന്നു. തരൂർ പ്രസ്താവന തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ശശി തരൂരിനെ ന്യായീകരിച്ച് യുഡിഎഫ് കൺവീനർ എം എം ഹസൻ ഇന്ന് രംഗത്തുവന്നിട്ടുണ്ട്. ശശി തരൂർ ഹമാസിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും പലസ്തീനെ അനുകൂലിച്ചാണ് തരൂർ അന്ന് സംസാരിച്ചതെന്നും ഹസൻ പറഞ്ഞു.

To advertise here,contact us