കാനം രാജേന്ദ്രന് വിട; മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും; വീട്ടിലും പാർട്ടി ആസ്ഥാനത്തും പൊതുദർശനം

സിപിഐ ജില്ലാ കൗൺസിൽ ഓഫീസിലെ പൊതുദർശനത്തിന് ശേഷം വാഴൂരിലെ വീട്ടിൽ എത്തിക്കും

കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. രാവിലെ ഏഴ് മണിക്ക് കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ട് പോകും. എയർ ആംബുലൻസിലാണ് തിരുവനന്തപുരത്ത് എത്തിക്കുക. ജഗതിയിലെ വീട്ടിലും പാർട്ടി ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകും.

ഉച്ചയോടെ റോഡ് മാർഗം വിലാപ യാത്രയായി കോട്ടയത്ത് എത്തിക്കും. സിപിഐ ജില്ലാ കൗൺസിൽ ഓഫീസിലെ പൊതുദർശനത്തിന് ശേഷം വാഴൂരിലെ വീട്ടിൽ എത്തിക്കും. നാളെ രാവിലെ 11 മണിക്ക് ആണ് സംസ്കാര ചടങ്ങുകൾ. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് ഇന്നത്തെ നവകേരള സദസ് പൂർണ്ണമായും ഒഴിവാക്കി. സംസ്കാര ചടങ്ങുകൾക്ക് ശേഷം നാളെ ഉച്ചയോടെ നവകേരള സദസ്സ് പുനരാരംഭിക്കും.

മാവോയിസ്റ്റ് വേട്ടയിൽ കൊമ്പ് കോർത്തു, പ്രതിപക്ഷ നേതാവിനെ പോലെ പ്രവർത്തിച്ചു; കാനമെന്ന വിമത ശബ്ദം

വെളളിയാഴ്ച ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ചായിരുന്നു കാനം രാജേന്ദ്രൻ അന്തരിച്ചത്. ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരിക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.

To advertise here,contact us