റോബിൻ ബസ് വീണ്ടും തടഞ്ഞു; പരിശോധന നടത്തി എംവിഡി

പത്തനംതിട്ട കോയമ്പത്തൂർ സർവ്വീസ് ഇന്ന് പുലർച്ചെ 5 മണിക്ക് ആണ് പുറപ്പെട്ടത്

കൊച്ചി: റോബിൻ ബസ് വീണ്ടും തടഞ്ഞു. മുവാറ്റുപുഴ ആനിക്കാട് വെച്ചാണ് റോബിൻ ബസ് മോട്ടോർ വാഹനവകുപ്പ് വീണ്ടും തടഞ്ഞത്. ബസ് തടഞ്ഞ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇന്നാണ് റോബിൻ ബസ് സർവ്വീസ് പുനഃരാരംഭിച്ചത്. പത്തനംതിട്ട കോയമ്പത്തൂർ സർവ്വീസ് ആണ് ഇന്ന് പുലർച്ചെ 5 മണിക്ക് പുറപ്പെട്ടത്. അതിനിടെയാണ് വീണ്ടും പരിശോധന.

പത്തനംതിട്ട മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് പരിശോധിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷം ബസ് സർവ്വീസ് തുടർന്നു. സർവ്വീസ് തടസപ്പെടുത്താനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് നടത്തിപ്പുകാരൻ റോബിൻ ഗിരീഷ് ആരോപിച്ചിരുന്നു.

പെർമിറ്റ് ലംഘനത്തിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിൻ ബസിനെ കഴിഞ്ഞ ദിവസമാണ് ഉടമ ഗിരീഷിന് തിരികെ കിട്ടിയത്. പിഴ അടച്ചതിനാൽ ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. 82,000 രൂപയാണ് പിഴയായി അടച്ചത്. ചൊവ്വാഴ്ച പുലർച്ചെ ബസ് പത്തനംതിട്ടയിൽ നിന്നും വീണ്ടും കോയമ്പത്തൂരിലേക്ക് സർവ്വീസ് തുടങ്ങുമെന്ന് ഉടമ പറഞ്ഞിരുന്നു.

റോബിൻ ബസ് വീണ്ടും നിരത്തിൽ; സർവ്വീസ് തടസപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ് ശ്രമിക്കുന്നുവെന്ന് ഉടമ

കഴിഞ്ഞമാസം കോയമ്പത്തൂരിൽ നിന്ന് മടങ്ങി വരും വഴിയായിരുന്നു തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി എംവിഡി ബസ് പിടിച്ചെടുത്തത്. അതിനുമുമ്പുള്ള ദിവസവും മോട്ടോർ വാഹന വകുപ്പ് ബസ് തടഞ്ഞ് പിഴ ഈടാക്കിയിരുന്നു. പെർമിറ്റ് ലംഘിച്ച് സർവ്വീസ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ. പെർമിറ്റ് ലംഘനം ചൂണ്ടിക്കാണിച്ച് 7,500 രൂപയായിരുന്നു പിഴയിട്ടത്. പിഴ അടച്ച് ബസ് വീണ്ടും സര്വ്വീസ് ആരംഭിക്കുകയും ചെയ്തിരുന്നു. തമിഴ്നാട് ആർടിഒയുടെ കസ്റ്റഡിയിൽ ആയിരുന്ന റോബിൻ ബസ് പുറത്തിറങ്ങിയതിനു പിന്നാലെയാണ് എംവിഡി അന്ന് പിഴ ചുമത്തിയത്. പെർമിറ്റ് ലംഘിച്ചതിനായിരുന്നു കോയമ്പത്തൂർ ഗാന്ധിപുരം ആർടിഒ ബസ് പിടിച്ചെടുത്തത്. ഈ പിഴ അടച്ച ശേഷമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുനൽകിയത്.

To advertise here,contact us