വണ്ടിപ്പെരിയാർ കേസ്; വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

അർജ്ജുനെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം

കൊച്ചി: വണ്ടിപ്പെരിയാർ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതിയുടെ വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ പ്രതിചേർത്തിരുന്ന അർജ്ജുന് ഹൈക്കോടതി നോട്ടീസ് അയച്ചു. അർജ്ജുനെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം.

വണ്ടിപ്പെരിയാറില് ആറ് വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ കൊല്ലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട സാഹചര്യത്തിലായിരുന്നു കേസിലെ ആശങ്ക അറിയിക്കാൻ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ടത്. മതിയായ തെളിവുകൾ ഉണ്ടായിട്ടും വിചാരണയിൽ പ്രതി ശിക്ഷിക്കപ്പെടാത്തതിൽ പ്രോസിക്യൂഷൻ വീഴ്ച ഉണ്ടെന്ന നിലപാടിലാണ് കുടുംബം.

കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്. തെളിവു ശേഖരണത്തിലടക്കം കേസ് അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയുണ്ടയെന്ന് ആരോപിച്ചാണ് വിചാരണക്കോടതി പ്രതിയെ വെറുതെ വിട്ടത്. വിചാരണക്കോടതി വിധിക്കെതിരെ വ്യാപകമായി പരാതി ഉയർന്നിരുന്നിരുന്നു. 2021 ന് ജൂൺ 30നായിരുന്നു ആറുവയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് അർജുൻ സുന്ദറിനെ അറസ്റ്റ് ചെയ്തത്.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള ആളുമായുള്ള റിപ്പോർട്ടർ അഭിമുഖത്തെ പെൺകുട്ടിയുടെ അമ്മ അഭിനന്ദിച്ചിരുന്നു. പ്രതിയുമായി റിപ്പോർട്ടർ ചാനൽ കൺസൾട്ടിംഗ് എഡിറ്റർ ഡോക്ടർ അരുൺകുമാർ നടത്തിയ അഭിമുഖത്തെ പെൺകുട്ടിയുടെ അമ്മ അഭിനന്ദിച്ചു. അഭിമുഖം പ്രതിയെ തുറന്നു കാണിച്ചെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. പ്രതിയുടെ പല നുണകളും അഭിമുഖത്തിൽ പൊളിഞ്ഞു വീണു. അർജുൻ തന്നെയാണ് കൊലപാതകം നടത്തിയത് എന്ന് തെളിയിക്കുന്നതായിരുന്നു അഭിമുഖം എന്നും കുട്ടിയുടെ അമ്മ അഭിപ്രായപ്പെട്ടിരുന്നു.

To advertise here,contact us