വണ്ടിപ്പെരിയാര് പോക്സോ കേസ്; പ്രതിയെ വെറുതെവിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി പരിഗണിക്കും

തെളിവു ശേഖരണത്തിലടക്കം കേസന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ആരോപിച്ചാണ് വിചാരണക്കോടതി പ്രതിയെ വെറുതേ വിട്ടത്

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയെ വെറുതെവിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതി അർജുൻ സുന്ദറിന് നോട്ടീസ് നൽകാൻ നേരത്തേ ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചിരുന്നു. ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക.

2021 ന് ജൂൺ 30 നാണ് ആറുവയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് വണ്ടിപ്പെരിയാർ ചുരക്കുളം സ്വദേശി അർജുൻ സുന്ദറിനെ അറസ്റ്റ് ചെയ്തത്. എന്നാൽ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി ഇയാളെ കുറ്റവിമുക്തനാക്കി.

തെളിവു ശേഖരണത്തിലടക്കം കേസന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ആരോപിച്ചാണ് വിചാരണക്കോടതി പ്രതിയെ വെറുതേ വിട്ടത്. എന്നാൽ കേസിലെ ശാസ്ത്രീയ തെളിവുകളടക്കം വിലയിരുത്തിയതിൽ കോടതിക്ക് പിഴവു സംഭവിച്ചു എന്ന് അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു.

To advertise here,contact us