'ടിപി വധക്കേസിന്റെ നടത്തിപ്പ് കൃത്യമായിരുന്നു, അതിനുദാഹരണമാണ് കോടതി വിധി'; തിരുവഞ്ചൂർ രാധാകൃഷ്ണൻ

'അന്വേഷണത്തിന് നേതൃത്വം കൊടുത്ത പൊലീസ് ഉദ്യോഗസ്ഥനെ വീണ്ടും അഭിനന്ദിക്കുന്നു'

കൊച്ചി: ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്ക്ക് വിധി വിചാരണക്കോടതി ശരിവെച്ചതിന് പിന്നാലെ പ്രതികരണവുമായി മുതിര്ന്ന കോണ്ഗ്രസ് നേതാവ് തിരുവഞ്ചൂര് രാധാകൃഷ്ണൻ. ഈ കേസ് നടത്തിപ്പ് കൃത്യമായിരുന്നുവെന്നും അതിന്റെ തെളിവാണ് ഹൈക്കോടതി വിധിയെന്നും തിരുവഞ്ചൂർ പ്രതികരിച്ചു. കേരളം ഇളകി മറിഞ്ഞ ഒരു കൊലപാതത്തിന്റെ അന്വേഷണത്തിന് നേതൃത്വം വഹിച്ച് പൊലീസ് ഉദ്യോഗസ്ഥരെ വീണ്ടും അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ കേസ് നടത്തിപ്പ് വളരെ കൃത്യമായിരുന്നു എന്നതിന്റെ തെളിവാണ് ഹൈക്കോടതിയിൽ നിന്ന് വന്നിട്ടുള്ള വിധി. കേസ് നടത്തിപ്പിന്റെ കാലത്ത് നിരവധി പ്രക്ഷോഭങ്ങളുണ്ടാക്കി, രാജ്യവ്യാപകമായി സമരങ്ങൾ നടത്തി. പക്ഷെ ഞങ്ങൾ നിശ്ചിത ലക്ഷ്യത്തിൽ നിന്ന് പിന്നോട്ട് മാറിയില്ല. അത് നീതി ബോധത്തിന്റെ ലക്ഷ്യമായിരുന്നു. ആ ലക്ഷ്യം പൂർണമായി ഹൈക്കോടതി ശിരവെച്ചു എന്ന് ഇതിൽ നിന്ന് മനസിലാക്കാം.

കേരളം ഇളകി മറിഞ്ഞ ഒരു കൊലപാതകമായിരുന്നു ടിപി വധക്കേസ്. അതിൽ സംസ്ഥാനത്തിന് പുറത്തുള്ള ഗുണ്ടകളുണ്ടായിരുന്നു, ബോംബെ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്നവരുണ്ടായിരുന്നു. ഇവരെല്ലാവരും കൂടി തമ്പടിച്ചിരുന്നിടത്ത് നിന്നാണ് പൊലീസ് അവരെ പിടിച്ചത്. പൊലീസിന്റെ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ റെക്കോർഡുണ്ടാക്കിയ ഒരു ഇൻവെസ്റ്റിഗേഷനായിരുന്നു ഇത്. അന്ന് ആ അന്വേഷണത്തിന് നേതൃത്വം കൊടുത്ത പൊലീസ് ഉദ്യോഗസ്ഥനെ വീണ്ടും അഭിനന്ദിക്കുകയാണ്.

ഈ കേസിൽ പ്രതികളായിട്ടുള്ളയാളുകൾ നിരപരാധികളാണെന്ന് അന്നും സിപിഐഎം പറഞ്ഞിരുന്നു. തുടർന്നുള്ള നിലപാടും അങ്ങനെയായിരുന്നു. അതിന് വളരെ കൃത്യതയോടെയാണ് മറുപടി പറഞ്ഞത്. ഇന്ന് ഞങ്ങളെടുത്ത നിലപാട് ശരിയാണെന്ന് ഹൈക്കോടതി കണ്ടെത്തിയതിലുള്ള സന്തോഷം രേഖപ്പെടുത്തുകയാണ്. അന്ന് കോഴിക്കോട് സബ് ജയിലിൽ കുറ്റക്കാരായി കണ്ടെത്തിയിരുന്നയാളുകൾ കുറ്റക്കാരണെന്ന് തന്നെയാണ് ഹൈക്കാടതി പറയുന്നത്. അതിനർത്ഥം കീഴ്ക്കോടതിയുടെ വിധി ശരിയായിരുന്നു എന്നാണ്.

To advertise here,contact us