പെരിയാറിലെ മത്സ്യക്കുരുതി: ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ലത്തീൻ സഭ, മുഖ്യമന്ത്രിക്ക് കത്തയയ്ക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ടിൽ നിന്നും തുക വകയിരുത്തണമെന്നാണ് ലത്തീൻ സഭയുടെ ആവശ്യം

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില് ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ലത്തീൻ സഭ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയയ്ക്കുമെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. നഷ്ടമുണ്ടായവരുടെ വിവരങ്ങൾ സഹിതം കത്തയക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ടിൽ നിന്നും തുക വകയിരുത്തണമെന്നാണ് ലത്തീൻ സഭയുടെ ആവശ്യം.

ഇതിനിടെ പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡ് റിപ്പോര്ട്ട് നല്കി. രാസമാലിന്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മത്സ്യങ്ങള് ചത്തുപൊങ്ങാന് കാരണമെന്നാണ് റിപ്പോര്ട്ടില് പറയുന്നത്. ലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്ട്ട് മലിനീകരണ നിയന്ത്രണ ബോര്ഡ് സബ് കളക്ടര്ക്ക് കൈമാറി. ചത്ത മീനുകളുടെ സാമ്പിളുകളുടെ ഫലം കുഫോസില് നിന്നും ലഭിച്ച ശേഷം സമര്പ്പിക്കും.

മത്സ്യകുരുതിയില് പൊലീസ് കേസെടുത്തിട്ടുണ്ട്. കര്ഷകനായ സ്റ്റാന്ലി ഡിസ്ല്വ നല്കിയ പരാതിയില് ഏലൂര് പൊലീസാണ് കേസെടുത്തത്. ഏലൂര് നഗരസഭയും പരാതി നല്കിയിരുന്നു. ഏഴര ലക്ഷം രൂപയുടെ മത്സ്യങ്ങള് ചത്തുവെന്നും ഇതിന് കാരണക്കാരായവര്ക്കെതിരെ നടപടി വേണമെന്നുമാണ് പരാതിയില് ഉന്നയിക്കുന്നത്. അതിനിടെ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി. സജീഷ് ജോയിക്ക് പകരം റീജിയണല് ഓഫീസിലെ സീനിയര് എന്വയോണ്മെന്റല് എഞ്ചിനീയര് എംഎ ഷിജുവിനെ നിയമിച്ചു.

മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലീനികരണ നിയന്ത്രണ ബോർഡ് ഓഫീസിനുള്ളിലേക്ക് ചത്തുപൊന്തിയ മീനുകൾ എറിഞ്ഞ് കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരുമാണ് പ്രതിഷേധിച്ചത്. അടുത്ത മാസം വിളവെടുക്കാൻ പാകമായ മീനുകളാണ് ചത്തുപൊന്തിയിരിക്കുന്നത്. ഇതോടെ മീൻവളർത്തുന്നവരും പിടിക്കുന്നവരും എല്ലാവരും ദുരവസ്ഥയിലാണ്.

To advertise here,contact us